പത്തനംതിട്ട: ആംബുലൻസിൽ വെച്ച് ഡ്രൈവർ ലൈംഗികമായി ഉപദ്രവിച്ച കൊവിഡ് ബാധിതയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലയാള മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കൊവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു ആത്മഹത്യ ശ്രമമെന്നാണ് റിപ്പോർട്ട്. കൊവിഡ് രോഗിയായ പെൺകുട്ടിയെ സെപ്റ്റംബർ 5നാണ് ആംബുലൻസിൽ കൊണ്ടുപോകവെ ഡ്രൈവർ ആറന്മുളയ്ക്ക് സമീപത്ത് വെച്ച് പീഡിപ്പിച്ചത്. തുടർന്ന് ആംബുലൻസ് ഡ്രൈവർ നൗഫൽ അറസ്റ്റിലായി. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞത്.
രക്ഷിതാക്കൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ബന്ധുവീട്ടിൽ കഴിഞ്ഞുവരുന്നതിനിടെയാണ് പെൺകുട്ടിയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. സെപ്തംബർ അഞ്ചിന് വൈകിട്ടാണ് ഇക്കാര്യം ആരോഗ്യവകുപ്പ് അധികൃതർ വിളിച്ച് അറിയിക്കുന്നത്. തുടർന്ന് രാത്രി 11 മണിയോടെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പെൺകുട്ടിയെ മാറ്റാൻ ആംബുലൻസ് അയയ്ക്കുകയും ചെയ്തു.