സിദ്ധീഖും ഭാമയും കൂറുമാറി

കൊച്ചി: ചലച്ചിത്ര താരങ്ങളായ സിദ്ധീഖും ഭാമയും കൂറുമാറി. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ഇരുവരും ഇന്ന് കോടതിയിൽ ഹാജരായിരുന്നു. എന്നാൽ മുമ്പ് നൽകിയ മൊഴി സ്ഥിരീകരിക്കാൻ ഇരുവരും തയ്യാറായില്ല. അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്‌സൽ നടക്കുന്ന സമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ തർക്കം ഉണ്ടായിയെന്നാണ് നേരത്തേ സിദ്ധീഖും ഭാമയും മൊഴി നൽകിയിരുന്നത്.

ഇന്ന് കോടതിയിൽ മുമ്പത്തെ മൊഴി സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോടയ് ആവശ്യപ്പെടുകയായിരുന്നു. ജാമ്യത്തിലിരിക്കുന്ന ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി കോടതി നാളെ പരിഗണിക്കാൻ ഇരിക്കെയാണ് ഇരു താരങ്ങൾ കൂടി മൊഴി മാറ്റിയിരിക്കുന്നത്.

നേരത്തെ ദിലീപിനെതിരെ മൊഴി നൽകിയിരുന്ന സാക്ഷികളും കോടതിയിൽ മൊഴി മാറ്റി പറഞ്ഞിരുന്നു. പ്രധാന സാക്ഷിയും ഇത്തരത്തിൽ മൊഴി മാറ്റിയതോടെയാണ് പ്രോസിക്യൂഷൻ ദിലീപിനെതിരെ കോടതിയെ സമീപിച്ചത്. അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറുമാസം കൂടി സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു. ലോക്ക്ഡൗൺ കാലത്ത് വിചാരണ മുടങ്ങിയതോടെ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട പ്രത്യേക കോടതി ജഡ്ജി ഹണി എം വർഗീസിന്റെ കത്ത് പരിഗണിച്ചായിരുന്നു സുപ്രീംകോടതി തീരുമാനം.

Exit mobile version