കോവിഡ് കാരണം ജോലി പോയി, അതിനിടെ ഭാര്യയ്ക്ക് ഗുരുതര രോഗവും; ജീവിതപരീക്ഷണത്തില്‍ തളര്‍ന്ന അനീഷിനെ ചേര്‍ത്തുപിടിച്ച് പ്രവാസി മലയാളികള്‍, അകമഴിഞ്ഞ് സഹായിച്ച സുമനസ്സുകള്‍ക്ക് നന്ദി പറഞ്ഞ് ഒടുവില്‍ അനീഷും നീതുവും നാട്ടിലേക്ക്

നിസ്വ: പ്രവാസി മലയാളി സമൂഹത്തോട് ഒരു ജന്മം മുഴുവന്‍ പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടും മനസ്സില്‍ സൂക്ഷിച്ചാണ് തൃശൂര്‍ സ്വദേശിനി നീതു(29)വും ഭര്‍ത്താവ് അനീഷും നാട്ടിലേക്ക് മടങ്ങിയത്. മെനിഞ്ചൈറ്റിസ് ബാധിക്കുകയും ജോലി നഷ്ടമാവുകയും ചെയ്തതോടെയാണ് നീതുവും അനീഷും ദുരവസ്ഥയിലായത്. നീതുവിനെയും അനീഷിനെയും അകമഴിഞ്ഞ് സഹായിച്ചത് പ്രവാസി മലയാളികളാണ്.

മെനിഞ്ചൈറ്റിസ് ബാധിച്ച് കഴിഞ്ഞ ഒരു മാസത്തോളം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു നീതു. ആദമില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിന് കോവിഡ് പ്രതിസന്ധിമൂലം രണ്ടുമാസം മുമ്പ് ജോലിയും നഷ്ടമായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നീതുവിന് രോഗം പിടിപെട്ടത്.

ഉടനെ നിസ്വ ആശുപത്രിയില്‍ എത്തിച്ചു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്താല്‍ ആയിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. നീതുവിന്റെ ചികിത്സാചെലവുകള്‍ അനീഷിന് താങ്ങാവുന്നതിലുമധികമായിരുന്നു. അതിനിടെയാണ് ദൈവദൂതരെ പോലെ സഹായഹസ്തവുമായി നിസ്വയിലെ വേള്‍ഡ് മലയാളി ഫെലോഷിപ്പ് സംഘടന എത്തിയത്.

സംഘടനയുടെ പ്രവര്‍ത്തകരായ ബിജു പുരുഷോത്തമന്‍, സന്തോഷ് പള്ളിക്കന്‍, വര്‍ഗീസ് സേവ്യര്‍, സതീഷ് നൂറനാട്, കിരണ്‍, മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സഹായമെത്തിയത്. ഒടുവില്‍ ഏറെ നാളത്തെ ചികിത്സയ്‌ക്കൊടുവില്‍ നീതു ആരോഗ്യം വീണ്ടെടുത്തു.

കോവിഡ് പ്രതിസന്ധിക്കിടയിലും സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായിട്ടും തങ്ങളെ അകമഴിഞ്ഞു സഹായിച്ച നിസ്വയിലെ മലയാളി സമൂഹത്തിന് നന്ദി പറഞ്ഞ് ദമ്പതിമാര്‍ നാട്ടിലേക്ക് മടങ്ങി. ബുധനാഴ്ച പുലര്‍ച്ചെയുള്ള വിമാനത്തിലാണ് നീതുവും അനീഷും നാട്ടിലേക്ക് മടങ്ങിയത്.

Exit mobile version