മുകേഷും ദിലീപും വിസ്താരത്തിനായി കോടതിയിൽ

കൊച്ചി: നടനും എംഎൽഎയുമായ മുകേഷും നടൻ ദിലീപും കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിസ്താരത്തിനായി കോടതിയിൽ ഹാജരായി. മുഖ്യപ്രതിയായ പൾസർ സുനി നേരത്തേ മുകേഷിന്റെ ഡ്രൈവറായിരുന്നു. അക്കാലത്താണോ പൾസർ സുനി കേസിന്റെ ഗൂഢാലോചന നടത്തിയതെന്ന് പരിശോധിക്കാനാണ് മുകേഷിനെ പ്രോസിക്യൂഷൻ വിസ്തരിക്കുന്നത്. കേസിലെ ഗൂഢാലോചന ഉൾപ്പെടെ തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് മുകേഷിന്റെ മൊഴികൾ നിർണായകമാകും.

ദിലീപും മുകേഷും അഭിനയിച്ചിട്ടുള്ള ഒരു ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് പൾസർ സുനി ദിലീപിനെ പരിചയപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ വാദം. ഇതിനുശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന സ്റ്റേജ് ഷോ റിഹേഴ്‌സലിനിടെയാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഈ സമയത്ത് സുനി മുകേഷിന്റെ ഡ്രൈവറായിരുന്നോ എന്നതും അതുകൊണ്ടു തന്നെ ഉൾപ്പെടെ കേസിൽ പ്രധാനമാണ്.

സാക്ഷികളുടെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയെ സമീപിച്ച പശ്ചാത്തലത്തിൽ ദിലീപും ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പ്രോസിക്യൂഷൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ ഒരു അഭിഭാഷകനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

Exit mobile version