8 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വളയിടല്‍ ചടങ്ങു വരെ; ഹാരിസ് വിവാഹത്തില്‍ നിന്നും പിന്മാറിയത് റംസിയെ തളര്‍ത്തി

കൊട്ടിയം: 8 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വളയിടല്‍ ചടങ്ങു വരെ നടത്തിയ ശേഷം ഹാരിസ് വിവാഹത്തില്‍ നിന്നും പിന്മാറിയതാണ് റംസിയെ തളര്‍ത്തിയത്. ഹാരീസ് മറ്റൊരു വിവാഹ ബന്ധത്തിലേക്കു കടക്കുന്നുവെന്നറിഞ്ഞതോടെയാണു പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

തന്നെ ഉപേക്ഷിക്കരുതെന്നു പറഞ്ഞു റംസി ഹാരിസിനോട് അപേക്ഷിച്ചെങ്കിലും ഹാരിസ് ചെവികൊടുത്തില്ല. ഹാരീസിന്റെ മറുപടി ആശ്വാസകരമല്ലാതായതോടെയാണ് റംസി ജീവിതം വെറുത്തത്. കൊട്ടിയം കൊട്ടുംപുറം പള്ളിക്കു സമീപം വാടക വീട്ടില്‍ താമസിക്കുന്ന വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ റംസിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിന്റെ സഹോദരനെയും സീരിയല്‍ നടിയായ ഭാര്യയെയും പൊലീസ് ചോദ്യം ചെയ്തു.

ഹാരിസ് റിമാന്‍ഡിലാണ്. സീരിയല്‍ നടിയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണിലെ കോള്‍ ലിസ്റ്റും സന്ദേശങ്ങളും പരിശോധിക്കും. മരണത്തിന് മുമ്പ് റംസി ഹാരിസിന്റെ അമ്മയോടും സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പൊലീസ് ശേഖരിച്ചു.

ഈ ഫോണ്‍ സംഭാഷണത്തില്‍ റംസിയും ഹാരിസിന്റെ കുടുംബവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും നടന്ന സംഭവങ്ങളെക്കുറിച്ചും വ്യക്തത ലഭിച്ചിട്ടുണ്ട്. ഹാരീസിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യുമെന്ന് കൊട്ടിയം സിഐ കെ.ദിലീഷ് പറഞ്ഞു.

Exit mobile version