കണ്ണൂർ: എസ്ഡിപിഐ പ്രവർത്തകൻ സെയ്ദ് മുഹമ്മദ് സലാഹുദ്ദീന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. കണ്ണൂർ കണ്ണവത്ത് വെച്ച് ആർഎസ്എസുകാർ കൊലപ്പെടുത്തിയ സലാഹുദ്ദീന്റെ സ്രവ പരിശോധന തലശേരി ജനറൽ ആശുപത്രിയിൽ വെച്ചാണ് നടന്നത്. ഈ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ചിറ്റാരിപ്പറമ്പ് ചൂണ്ടയിൽവെച്ച് സലാഹുദ്ദീനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ഇതിനിടെ, കൊലപാതകത്തിൽ പ്രതിഷേധിച്ച് രാത്രിയോടെ ജില്ലയിലെ പടിക്കച്ചാലിൽ നടന്ന പ്രതിഷേധപ്രകടനത്തിനെതിരെ ബോംബേറുണ്ടായി. എസ്ഡിപിഐയുടെ പ്രതിഷേധ പ്രകടനത്തിനിടെ നടന്ന ബോംബേറിൽ ഒരാൾക്ക് പരിക്കേറ്റതായി പോലീസ് സ്ഥിരീകരിച്ചു. ആർഎസ്എസ് പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് എസ്ഡിപിഐ ആരോപിച്ചു.
2018 ജനുവരിയിൽ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് ഇന്നലെ കണ്ണൂരിൽ കൊല്ലപ്പെട്ട സലാഹുദ്ദീൻ. കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു. സംഭവം പ്രതികാരക്കൊലയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പോലീസ് അറിയിച്ചു. ആക്രമണസമയത്ത് സലാഹുദ്ദീന്റെ കൂടെ കാറിലുണ്ടായിരുന്ന സഹോദരിമാരാണ് ദൃക്‌സാക്ഷികൾ.
സഹോദരിമാരോടൊപ്പം സലാഹുദ്ദീൻ കാറിൽ പോകവേ ഒരു ബൈക്ക് വന്നു തട്ടി. രണ്ടാളുകൾ നിലത്തുവീണത് കണ്ട് ഡോറ് തുറന്നിറങ്ങിയ സലാഹുദ്ദീനെ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു, തലയ്ക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റത്. ആശുപത്രിയിലേക്കുള്ള വഴിയിൽ വച്ചുതന്നെ സലാഹുദ്ദീൻ മരിച്ചു. മുപ്പതുകാരനായ സലാഹുദ്ദീന് രണ്ട് മക്കളുണ്ട്.