ആറുമാസമായി റേഷനും സൗജന്യ ഭക്ഷ്യകിറ്റും വാങ്ങാത്തവരുടെ മുന്‍ഗണനാപദവി പരിശോധിക്കും

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റും ആറുമാസമായി തുടര്‍ച്ചയായി റേഷനും വാങ്ങാത്ത റേഷന്‍ കാര്‍ഡ് ഉടമകളുടെ മുന്‍ഗണനാപദവി പരിശോധിക്കാന്‍ ഒരുങ്ങുന്നു. അതേസമയം ഭക്ഷ്യകിറ്റ് വാങ്ങാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ലെന്ന പ്രചാരണം തെറ്റാണെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സൗജന്യ ഭക്ഷ്യകിറ്റും ആറുമാസമായി തുടര്‍ച്ചയായി റേഷനും വാങ്ങാത്ത റേഷന്‍ കാര്‍ഡ് ഉടമകളുടെ മുന്‍ഗണനാ പദവിയുടെ അര്‍ഹത പരിശോധിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ മുപ്പതിനായിരത്തിലേറെ റേഷന്‍ കാര്‍ഡ് ഉടമകള്‍ കഴിഞ്ഞ ആറ് മാസമായി തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരാണെന്ന് മനസ്സിലായതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു.

മുന്‍ഗണനാ പദവി ഉണ്ടായിട്ടും അര്‍ഹതപ്പെട്ട വിഹിതം വാങ്ങാതെ ലാപ്‌സാക്കുന്നത് വെയിറ്റിംഗ് ലിസ്റ്റിലുള്ള കുടുംബങ്ങളോടു കാട്ടുന്ന അനീതിയാണ്. ഇവരുടെ വിശദാംശങ്ങളാണ് പരിശോധിക്കുന്നത്. ഇത്തരത്തില്‍ റേഷനും സൗജന്യ കിറ്റും വാങ്ങാത്തവരുടെ പട്ടിക എല്ലാ റേഷന്‍ കടകളിലും വില്ലേജ് ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കും.

റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകള്‍ക്ക് നോട്ടീസ് നല്കി അവര്‍ക്ക് പറയാനുള്ളത് കണക്കിലെടുത്തു മാത്രമേ തീരുമാനമെടുക്കൂവെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
്‌

Exit mobile version