ഐഎംഎയും ശാസ്ത്ര സാഹിത്യ പരിഷത്തും ഉറഞ്ഞു തുള്ളുകയാണ്; എന്തിനാണ് ഇത്ര ഹാലിളക്കം? ഡോ. ബിജു

തൃശ്ശൂർ: കൊവിഡ് രോഗപ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ ഫലപ്രദമെന്ന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ഉയരുമ്പോൾ പ്രതികരണവുമായി ഡോ.ബിജു കുമാർ. മന്ത്രി പരാമർശിച്ച പഠനത്തിന് നേതൃത്വം നൽകിയത് ഹോമിയോ ഡോക്ടർ കൂടിയായ ഡോ. ബിജു കുമാർ ആയിരുന്നു. ഐഎംഎയും ശാസ്ത്ര സാഹിത്യ പരിഷത്തും മന്ത്രിയുടെ പരാമർശത്തെ എതിർക്കുമ്പോൾ എന്താണ് നിങ്ങളുടെ പ്രശ്‌നമെന്ന് ചോദ്യം ചെയ്യുകയാണ് ഡോ. ബിജുകുമാർ.

ഐഎംഎയും ശാസ്ത്ര സാഹിത്യ പരിഷത്തും ഉറഞ്ഞു തുള്ളുകയാണ്. അതായിക്കോട്ടെ ആയുഷ് ചികിത്സാ വിഭാഗങ്ങളോട് ഈ രണ്ടു കൂട്ടർക്കുമുള്ള അസഹിഷ്ണുത എല്ലാവർക്കും അറിയാം. അത് പ്രകടിപ്പിക്കുന്നത് ഒക്കെ ആശയപരം ആയി വേണമെന്ന് ഡോ. ബിജുകുമാർ പറയുന്നു. എല്ലാ പഠനങ്ങളേയും തുറന്ന മനസ്സോടെ സ്വീകരിക്കുകയും യോജിപ്പുകളും വിയോജിപ്പുകളും ആശയപരമായി ചർച്ച ചെയ്യുകയും ചെയ്യേണ്ട നിങ്ങൾ എന്തിനാണ് ഇങ്ങനെ ഏകപക്ഷീയമായ അജണ്ടകളും ആയി കള്ളത്തരങ്ങൾക്ക് ഇറങ്ങി പുറപ്പെടുന്നത്. ഇനിയെങ്കിലും കുറച്ചു ജനാധിപത്യ ബോധവും തുറന്ന മനഃസ്ഥിതിയും നിങ്ങൾക്ക് ഉണ്ടാകേണ്ടതല്ലേ..സത്യത്തിൽ എന്താണ് നിങ്ങളുടെ പ്രശ്‌നം-ഡോക്ടർ ചോദിക്കുന്നു.

ഡോ.ബിജുകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ബഹു ആരോഗ്യ വകുപ്പ് മന്ത്രി വെറും ആരോഗ്യ മന്ത്രി മാത്രമല്ല ആയുഷ് വകുപ്പിന്റെ കൂടി മന്ത്രി ആണ് , മന്ത്രി ഭരിക്കുന്ന ആയുഷ് വകുപ്പിലെ ഒരു വിഭാഗമായ ഹോമിയോപ്പതി വകുപ്പ് നടത്തിയ ചെറിയ തോതിലുള്ള ഒരു പഠനത്തെപറ്റിയും രോഗ പ്രതിരോധ രംഗത്ത് ഹോമിയോപ്പതി മരുന്നുകൾ കൂടി ഉപയോഗിക്കുന്നത് ഗുണം ചെയ്യുന്നതായി കാണുന്നു എന്നും പ്രസ്താവിച്ചതിനെതിരെ ഐ എം എ യും ശാസ്ത്ര സാഹിത്യ പരിഷത്തും ഉറഞ്ഞു തുള്ളുകയാണ്. അതായിക്കോട്ടെ ആയുഷ് ചികിത്സാ വിഭാഗങ്ങളോട് ഈ രണ്ടു കൂട്ടർക്കുമുള്ള അസഹിഷ്ണുത എല്ലാവർക്കും അറിയാം. അത് പ്രകടിപ്പിക്കുന്നത് ഒക്കെ ആശയപരം ആയി വേണം. അതിനിടെ നിലവാരമില്ലാത്ത മോശം പണികൾക്ക് ഇറങ്ങരുത്. ഈ പറഞ്ഞത് ശാസ്ത്ര സാഹിത്യ പരിഷത്തിനോട് ആണ്. പത്തനംതിട്ടയിൽ നടത്തിയ സ്റ്റഡിയുടെ ബ്ലഡ് സാമ്പിൾ ടെസ്റ്റിന് സഹായിച്ച ലബോറട്ടറിയിൽ നിന്നും ഇന്ന് രാവിലെ ഒരു ഫോൺ കോൾ. സർക്കാരിൽ നിന്നും രണ്ടു പേർ വന്നിരിക്കുന്നു, അവർക്ക് സ്റ്റഡി റിപ്പോർട്ടിൽ കൊടുത്ത ലാബ് റിപ്പോർട്ടിന്റെ ഒറിജിനൽ വേണം അത്രേ. ശ്ശെടാ സർക്കാരിൽ നിന്നാണെങ്കിൽ ഔദ്യോഗികമായി ഹോമിയോപ്പതി ജില്ലാ ഓഫീസിനോടണല്ലോ ഇത് ചോദിക്കേണ്ടത്. ഇതിപ്പോൾ ആരാണ് നേരിട്ട് ലാബിലേക്ക് ഒരു സർക്കാർ പ്രതിനിധികൾ. ഫോണ് അവരോട് കൊടുക്കാൻ പറഞ്ഞു. ആരാണ് ഏത് സർക്കാർ വകുപ്പിൽ നിന്നാണ് എന്നു ചോദിച്ചപ്പോൾ ഉരുണ്ടു കളി. ഒടുവിൽ പറഞ്ഞു ഞങ്ങൾ ശാസ്ത്ര സാഹിത്യ പരിഷത്തിൽ നിന്നാണ്. ( പേര് പറഞ്ഞിട്ടുണ്ട്, അത് ഇവിടെ പരസ്യപ്പെടുത്തുന്നില്ല) ഒരു സർക്കാർ വകുപ്പ് നടത്തിയ സ്റ്റഡിയുടെ പേഴ്‌സണൽ ഡാറ്റ ചോദിച്ചാണ് പരിഷത്ത് വന്നിരിക്കുന്നത്. അതും സർക്കാരിന്റെ പ്രതിനിധികൾ ആണെന്ന് കള്ളം പറഞ്ഞ്.. പ്രിയപ്പെട്ട പരിഷത്തെ ഇമ്മാതിരി നാണംകെട്ട നാടകങ്ങൾ കളിക്കുന്നത് മാന്യമായ രീതി ആണോ. നിങ്ങൾ എന്നു മുതൽ ആണ് സർക്കാരിന്റെ പ്രതിനിധി ആയത്. സർക്കാരിന്റെ പ്രതിനിധികൾ എന്നു പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് കുറ്റകരം അല്ലേ..നിങ്ങൾക്ക് എന്തെങ്കിലും കാര്യങ്ങൾ അറിയണമെങ്കിൽ ഈ സ്റ്റഡി പ്രസിദ്ധീകരിച്ച സർക്കാർ വകുപ്പിനോട് ചോദിക്കാമല്ലോ.അല്ലാതെ സർക്കാർ പ്രതിനിധികൾ എന്ന ആൾമാറാട്ടം നടത്തുന്നത് ഒക്കെ എന്ത് മോശം പണിയാണ് പരിഷത്തെ.ഒന്നു ചോദിച്ചോട്ടെ നിങ്ങൾക് ഈ വിഷയത്തിൽ എന്താണ് ഇത്ര ഹാലിളക്കം.. ഒന്നുമില്ലെങ്കിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നല്ലേ നിങ്ങളുടെ സംഘടനയുടെ പേര്. എല്ലാ പഠനങ്ങളേയും തുറന്ന മനസ്സോടെ സ്വീകരിക്കുകയും യോജിപ്പുകളും വിയോജിപ്പുകളും ആശയപരമായി ചർച്ച ചെയ്യുകയും ചെയ്യേണ്ട നിങ്ങൾ എന്തിനാണ് ഇങ്ങനെ ഏകപക്ഷീയമായ അജണ്ടകളും ആയി കള്ളത്തരങ്ങൾക്ക് ഇറങ്ങി പുറപ്പെടുന്നത്. ഇനിയെങ്കിലും കുറച്ചു ജനാധിപത്യ ബോധവും തുറന്ന മനഃസ്ഥിതിയും നിങ്ങൾക്ക് ഉണ്ടാകേണ്ടതല്ലേ..സത്യത്തിൽ എന്താണ് നിങ്ങളുടെ പ്രശ്‌നം

Exit mobile version