മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ട, പ്രളയകാലത്ത് അദ്ദേഹം സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് പ്രവര്‍ത്തിച്ചത്! സംസ്ഥാനത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാന്‍ സൗകര്യമില്ല; പ്രതിപക്ഷത്തിനെതിരെ പിസി ജോര്‍ജ്

കേരളത്തിലെ ജനങ്ങള്‍ക്ക് താങ്കളുടെ ജീവന്‍ വിലപ്പെട്ടതാണെന്നും ചികിത്സ തുടരണമെന്നും താന്‍ പോലു മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം: പ്രളയകാലത്ത് മുഖ്യമന്ത്രി സംസ്ഥാനത്തിനായി യാതൊന്നും പ്രവര്‍ച്ചിച്ചിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനപക്ഷ നേതാവ് പിസി ജോര്‍ജ്. പ്രളയകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ലെന്ന് നിയമസഭയില്‍ അദ്ദേഹം തുറന്ന് പറയുകയായിരുന്നു.

ശബരിമല വിഷത്തില്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞ് ബിജെപി പക്ഷം പിടിച്ച എംഎല്‍എ പിസി ജോര്‍ജ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു ഏവരെയും ഞെട്ടിച്ച് മുഖ്യമന്ത്രയ്ക്കായി നേതാവ് ഇറങ്ങിയത്. പ്രളയകാലത്ത് പിണറായി വിജയന്‍ സംസ്ഥാന്തതിനായി യാതൊന്നും ചെയ്യാതെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുകയായിരുന്നു. ഇതിനെതിരെയാണ് പിസി ജോര്‍ജ് ചൊടിച്ച് രംഗത്തെത്തിയത്.

സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അദ്ദേഹം പ്രളയകാലത്ത് പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ട. അദ്ദേഹം പരമാവധി ചെയ്തു. സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് പരിശോധിക്കുന്നതിന് പകരം നമ്മള്‍ക്കെല്ലാവര്‍ക്കും കൂടി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ചിന്തിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയാന്തര കേരളമെന്ന വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചയിലാണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പിസി ജോര്‍ജ് മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചത്.

പ്രളയക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിലൊന്നാണ് തന്റെ മണ്ഡലമായ പൂഞ്ഞാര്‍. ഏഴ് പേരാണ് ഇവിടെ മരിച്ചത്. ഒറ്റപ്പെട്ട പ്രദേശത്ത് ഹെലിക്കോപ്ടര്‍ വഴി ഭക്ഷണമെത്തിച്ചതും പൂഞ്ഞാറിലാണ്. പ്രളയ ദുരിതാശ്വത്തില്‍ മുഖ്യമന്ത്രി ചെയ്ത കാര്യങ്ങള്‍ വിസ്മരിക്കാന്‍ ആവില്ല. ഓപ്പറേഷന് അമേരിക്കയിലേക്ക് പോലും പോകാതെയാണ് അദ്ദേഹം തന്റെ ഓഫീസിലിരുന്ന് പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയത്. കേരളത്തിലെ ജനങ്ങള്‍ക്ക് താങ്കളുടെ ജീവന്‍ വിലപ്പെട്ടതാണെന്നും ചികിത്സ തുടരണമെന്നും താന്‍ പോലു മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാന്‍ കഴിയില്ല. ചെങ്ങന്നൂരിലെ പതിനായിരങ്ങളെ രക്ഷിക്കാന്‍ അവിടുത്തെ എംഎല്‍എ കരഞ്ഞതും കാണാതെ പോകരുതെന്നും അദ്ദേഹം പറയുന്നു.

Exit mobile version