സാമ്പത്തിക സംവരണമല്ല, സവർണ്ണ സംവരണമാണിത്; പലനിലക്കും പ്രിവിലിജുകൾ അനുഭവിക്കാൻ അവസരമുണ്ടായവർക്ക് സംവരണം: വിമർശിച്ച് വിടി ബൽറാം

തിരുവനന്തപുരം: സർക്കാർ ജോലികളിൽ ഓപ്പൺ ക്വാട്ടയിലെ പത്ത് ശതമാനം മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം ചെയ്യാനുള്ള തീരുമാനത്തെ ശക്തമായി വിമർശിച്ച് വിടി ബൽറാം എംഎൽഎ. സർക്കാർ നടപ്പാക്കുന്നത് സാമ്പത്തിക സംവരണമല്ലെന്നും സവർണ സംവരണമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചരിത്രത്തിലൊരു കാലത്തും സാമൂഹികമായ വിവേചനങ്ങളോ ഗുരുതരമായ എന്തെങ്കിലും അനീതികളോ നേരിടേണ്ടി വന്നിട്ടില്ലാത്ത, എന്നാൽ പലനിലക്കും പ്രിവിലിജുകൾ അനുഭവിക്കാൻ അവസരമുണ്ടായ ചില ജനവിഭാഗങ്ങൾക്ക് സംവരണം നടപ്പിലാവുന്നെന്ന് ബൽറാം ചൂണ്ടിക്കാണിക്കുന്നു.

വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്: .

ഓപ്പൺ ക്വാട്ടയിലുണ്ടാവേണ്ടിയിരുന്ന 10% സീറ്റ് ഇനി മുതൽ സവർണ്ണ സമുദായങ്ങൾക്ക് മാത്രം. മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ എല്ലാവർക്കും ഒരുപോലെ ലഭിക്കുമായിരുന്ന പത്ത് ശതമാനം സീറ്റിലേക്ക് ഇതാ, ചരിത്രത്തിലൊരു കാലത്തും സാമൂഹികമായ വിവേചനങ്ങളോ ഗുരുതരമായ എന്തെങ്കിലും അനീതികളോ നേരിടേണ്ടി വന്നിട്ടില്ലാത്ത, എന്നാൽ പലനിലക്കും പ്രിവിലിജുകൾ അനുഭവിക്കാൻ അവസരമുണ്ടായ ചില ജനവിഭാഗങ്ങൾക്ക് സംവരണം നടപ്പിലാവുന്നു.

കേരളത്തിലെ ദേവസ്വം ബോർഡുകളിൽ പിണറായി വിജയൻ സർക്കാർ തുടങ്ങിവച്ച് ദേശീയ തലത്തിൽ നരേന്ദ്രമോഡി ഏറ്റെടുത്ത ഈ സംവരണ തീരുമാനം യഥാർത്ഥത്തിൽ സാമ്പത്തിക സംവരണമല്ല, സവർണ്ണ സംവരണമാണ്. എല്ലാ വിഭാഗങ്ങളിലേയും പാവപ്പെട്ടവരേക്കുറിച്ചല്ല സർക്കാരുകളുടെ വേദന, സവർണ്ണരിലെ പാവപ്പെട്ടവരേക്കുറിച്ച് മാത്രമാണ്. ഒരുകാലത്ത് സമ്പത്തും ഭൂമിയും അധികാരങ്ങളുമെല്ലാം കയ്യടക്കി വച്ചിരുന്നവരുടെ പിൻമുറയിലെ ചിലർക്ക് പിൽക്കാലത്ത് സ്വന്തം കാരണങ്ങളാൽ വന്നുചേർന്ന ‘സുകൃതക്ഷയം’ മാത്രമാണ് പരിഗണിക്കപ്പെടേണ്ടത് എന്നാണ് നമ്മുടെ ‘ജനപക്ഷ’ സർക്കാരുകൾ നമ്മോട് പറയുന്നത്.

Exit mobile version