ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്‍കി; മൃതദേഹം മാറിയ വിവരം ബന്ധുക്കള്‍ തിരിച്ചറിഞ്ഞത് സംസ്‌കാരച്ചടങ്ങിനിടെ; സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കണ്ണൂരില്‍ ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ക്ക് നല്‍കിയ മൃതദേഹം മാറിപ്പോയി. സംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് മൃതദേഹം മാറിപ്പോയത് ബന്ധുക്കളുടെ ശ്രദ്ധയില്‍ പെട്ടത്. കണ്ണൂര്‍ ആലക്കോട് ആശുപത്രിയിലാണ് സംഭവം. ഇതേ ആശുപത്രിയിലെ ഡോക്ടറുടെ പിതാവിന്റെ മൃതദേഹമാണ് അധികൃതര്‍ മാറി നല്‍കിയത്.

രണ്ട് ദിവസം മുന്‍പാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വെച്ച് ആലക്കോട് നെല്ലിപ്പാറക്കടുത്ത കണ്ണാടിപ്പാറ സ്വദേശി ശിവദാസ കൈമള്‍ മരിച്ചത്. കൊവിഡ് പരിശോധനക്കായി മൃതദേഹം ആശുപത്രിയിലെ ഫ്രീസറിലേക്ക് മാറ്റി. പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് പിറ്റേന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

തുടര്‍ന്ന് വീട്ടില്‍ എത്തിച്ച മൃതദേഹത്തിന് ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിന് ഇടയിലാണ് മൃതദേഹം മാറിപ്പോയത് ശ്രദ്ധയില്‍ പെട്ടത്. മൃതദേഹം കുളിപ്പിച്ച ശേഷം നാട്ടുകാരും അകന്ന ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന്, അന്തിമോപചാരം അര്‍പ്പിച്ച മരുമകനാണ് മൃതദേഹം അമ്മാവന്റേത് ആണോ എന്ന കാര്യത്തില്‍ സംശയം ഉന്നയിച്ചത്.

മൃതദേഹം ശിവദാസന്റെ ആണെന്നും അല്ലെന്നും ആളുകള്‍ പറഞ്ഞു. മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചതിനെ തുടര്‍ന്ന് രൂപ മാറ്റം വന്നതാകാമെന്നായിരുന്നു ചിലര്‍ പറഞ്ഞത്. തുടര്‍ന്ന് മക്കള്‍ പിതാവിന്റെ വലതു കയ്യിലെ മറുക് പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിപ്പോയെന്ന കാര്യം മനസ്സിലാകുന്നത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് വിളിച്ച് മൃതദേഹം മാറിയ വിവരം പറഞ്ഞെങ്കിലും ആദ്യം അവര്‍ സമ്മതിച്ചില്ല.

ഇതേ ആശുപത്രിയിലെ ഡോക്ടറുടെ പിതാവിന്റെ മൃതദേഹവും ആശുപത്രി ഫ്രീസറില്‍ സൂക്ഷിച്ചിരുന്നു. സംസ്‌കാരത്തിനായി മൃതദേഹം എടുക്കാനെത്തിയ ഡോക്ടര്‍ തന്റെ പിതാവിന്റെ മൃതദേഹം കാണാനില്ലെന്ന വിവരം ആശുപത്രി അധികൃതരെ അറിയിച്ചതോടെയാണ് മൃതദേഹം മാറിയ കാര്യം ആശുപത്രി അധികൃതര്‍ അറിഞ്ഞത്.

ആശുപത്രി അധികൃതര്‍ അപ്പോള്‍ തന്നെ ശിവദാസ കൈമളുടെ മൃതദേഹം ആംബുലന്‍സില്‍ ആലക്കോട്ടേക്ക് അയച്ചു. അന്ത്യ കര്‍മ്മ ചടങ്ങുകള്‍ പാതിവഴിക്ക് നിര്‍ത്തി ഡോക്ടറുടെ പിതാവിന്റെ മൃതദേഹം ശിവദാസ കൈമളുടെ ബന്ധുക്കള്‍ തളിപ്പറമ്പിലേക്കും കൊണ്ടുവന്നു. വഴിയില്‍ വെച്ച് മൃതദേഹങ്ങള്‍ പരസ്പരം കൈമാറി ബന്ധുക്കള്‍ തിരിച്ച് പോരുകയും ചെയ്തു.

Exit mobile version