മലപ്പുറം കളക്ടറും ഉന്നത ഉദ്യോഗസ്ഥരും കൊവിഡ് ബാധിതരായത് കരിപ്പൂരിൽ നിന്നല്ലെന്ന് സൂചന; ഭരണനിർവ്വഹണം ആര്യവൈദ്യശാലയിലും ആശുപത്രിയിലും ഇരുന്ന്

മലപ്പുറം: ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കൊവിഡ് 19 രോഗം ബാധിച്ചത് കരിപ്പൂരിലെ രക്ഷാപ്രവർത്തനത്തിന് ഇടയിൽ അല്ലെന്നു സൂചന. കഴിഞ്ഞ 7ന് രാത്രിയാണ് വിമാനാപകടമുണ്ടായത്. ഇതിനു മുൻപ് ഈ മാസം 3 മുതലുള്ള ദിവസങ്ങളിലാണ് കളക്ടർ, അസിസ്റ്റന്റ് കളക്ടർ വിഷ്ണുരാജ്, പെരിന്തൽമണ്ണ സബ് കളക്ടർ കെഎസ് അഞ്ജു എന്നിവർക്കു കൊവിഡ് ബാധിച്ചതെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ.

അപകട സമയത്തു കളക്ടർക്കൊപ്പമുണ്ടായിരുന്ന എഡിഎം, 2 ഡെപ്യൂട്ടി കളക്ടർമാർ എന്നിവരുടെ കൊവിഡ് പരിശോധനാ ഫലങ്ങൾ കഴിഞ്ഞദിവസം നെഗറ്റീവായിരുന്നു. ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീമിന്റെ ഗൺമാനാണ് ആദ്യം കൊവിഡ് പോസിറ്റീവായത്. തുടർന്നു ക്വാറന്റൈനിൽ പോയ എസ്പി 13ന് കൊവിഡ് പോസിറ്റീവ് ആയി. 14ന് ആണ് കളക്ടർ ഉൾപ്പടെയുള്ളവർക്കു കൊവിഡ് സ്ഥിരീകരിച്ചത്. കളക്ടർക്ക് ഒപ്പം പോസിറ്റീവ് ആയവരിൽ അവരുടെ പഴ്‌സനൽ സ്റ്റാഫ് അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ 21 പേരുണ്ട്. പഴ്‌സനൽ സ്റ്റാഫ് അംഗങ്ങൾ തമ്മിലുള്ള സമ്പർക്കത്തിലൂടെ ഉന്നത ഉദ്യോഗസ്ഥരും പോസിറ്റീവ് ആയെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

അതേസമയം, ജില്ലയുടെ ഭരണാധികാരികൾ ഒട്ടുമിക്കപേരും കൊവിഡ് ബാധിതരയതോടെ ജില്ലാ ഭരണം ആര്യവൈദ്യശാലയിലും ആശുപത്രികളിലുമിരുന്നാണ്. സിവിൽ സ്റ്റേഷനു പുറത്തു വികേന്ദ്രീകൃത സാഹചര്യത്തിൽ ഭരണം നടക്കുന്ന സാഹചര്യമാണ് മലപ്പുറത്ത് ഇപ്പോൾ.

ചികിത്സയ്ക്കിടയിലും കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ സജ്ജീകരിച്ച പ്രത്യേക ആശുപത്രിയിൽ ഇരുന്നുകൊണ്ട് ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് കളക്ടർ കെ ഗോപാലകൃഷ്ണൻ. സബ് കളക്ടർ കെഎസ് അഞ്ജു, അസി കളക്ടർ വിഷ്ണുരാജ് എന്നിവരും കർമനിരതരായി ഒപ്പമുണ്ട്. തങ്ങൾ 3 പേർക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്നും ആശുപത്രിയിൽ ഇരുന്നു ഭരണനിർവഹണം നടത്തുകയാണെന്നും കളക്ടർ പറഞ്ഞു.

Exit mobile version