കളക്ടറുടെ അക്കൗണ്ടിലെ 2 കോടിക്ക് പുറമെ 75 ലക്ഷവും ബിജുലാൽ മോഷ്ടിച്ചു; ഭാര്യയ്ക്ക് സ്വർണ്ണം വാങ്ങി, സഹോദരിക്ക് ഭൂമിയും; കേസിൽ ട്രഷറിക്കും വീഴ്ച പറ്റി: ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച ട്രഷറി വഴി നടത്തിയ പണം തട്ടിപ്പിലെ പ്രതി ബിജുലാലിനെതിരെ കൂടുതൽ ആരോപണങ്ങൾ. ബിജുലാൽ മുമ്പും പണം തട്ടിയെടുത്തെന്നും പോലീസ് കേസാക്കാതിരിക്കാൻ ഒത്തുതീർപ്പ് നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ബിജുലാൽ നടത്തിയത് വലിയ സാമ്പത്തിക തട്ടിപ്പെന്നും ക്രൈംബ്രാഞ്ച് പ്രതികരിച്ചു.

ജില്ലാ കലക്ടറുടെ അക്കൗണ്ടിൽ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കും മുമ്പ് എഴുപത്തിയഞ്ചു ലക്ഷം രൂപ കൂടി താൻ മോഷ്ടിച്ചിരുന്നെന്ന് അറസ്റ്റിലായ ബിജു അന്വേഷണ സംഘത്തോട് സമ്മതിച്ചതായാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം. ട്ടിപ്പ് കൈകാര്യം ചെയ്യുന്നതിൽ ജില്ലാ ട്രഷറി ഓഫീസിനും ട്രഷറി ഡയറക്ടറേറ്റിനും വീഴ്ച പറ്റിയെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് സംഘം ബിജുലാലിനെ പിടികൂടിയത്.

പിന്നീട് ചോദ്യം ചെയ്യലിൽ ട്രഷറി വഴി താൻ നടത്തിയ സാമ്പത്തിക തട്ടിപ്പുകൾ ബിജു വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രിൽ 20ന് 75 ലക്ഷം രൂപ കവർന്നു കൊണ്ടാണ് തട്ടിപ്പ് തുടങ്ങിയതെന്ന് ബിജു സമ്മതിച്ചു. ഈ പണമുപയോഗിച്ച് ഭാര്യയ്ക്ക് സ്വർണ്ണം വാങ്ങി. സഹോദരിയുടെ പേരിൽ ഭൂമി വാങ്ങാൻ അഡ്വാൻസും കൊടുത്തു. വിരമിച്ച ട്രഷറി ഉദ്യോഗസ്ഥൻ ഭാസ്‌കറിന്റെ യൂസർ നെയിമും പാസ് വേർഡും മനസിലാക്കിയ ശേഷമാണ് ബിജു പണം തട്ടിയത്. താൻ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ ഓഫാക്കാൻ ഭാസ്‌കർ ബിജുവിന്റെ സഹായം തേടിയിരുന്നു. അന്നാണ് യൂസർ നെയിമും പാസ് വേർഡും മനസിലാക്കിയത്. അതിനു ശേഷം ട്രഷറിയിലെ ക്യാഷ് കൗണ്ടറിൽ നിന്ന് 60,000 രൂപയും മോഷ്ടിച്ചു. പോലീസിൽ പരാതി നൽകുമെന്ന ഘട്ടമെത്തിയപ്പോൾ ക്യാഷ്യറുടെ അക്കൗണ്ടിലേക്ക് പണം തിരിച്ചടച്ച് തടിയൂരുകയായിരുന്നു. തട്ടിപ്പ് നടത്തിയിട്ടില്ലെന്നും തൻറെ പാസ് വേർഡ് ഉപയോഗിച്ച് മറ്റാരോ പണം തട്ടിയതാകാമെന്നൊക്കെ മാധ്യമങ്ങൾക്കു മുന്നിൽ ന്യായം നിരത്തുന്നതിനിടെയാണ് ബിജു അറസ്റ്റിലായത്.

ട്രഷറി കൗണ്ടറിൽ നിന്ന് ബിജു പണം മോഷ്ടിച്ച സംഭവം പോലീസിൽ അറിയിക്കാതിരുന്നത് ജില്ലാ ട്രഷറി ഓഫീസിന്റെയും ട്രഷറി ഡയറക്ടറേറ്റിന്റെയും വീഴ്ചയാണെന്നും വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർ നെയിമും പാസ് വേർഡും മാറ്റാതിരുന്നതും ട്രഷറി വകുപ്പിലെ ഉന്നതരുടെ അലംഭാവമാണെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

Exit mobile version