വയനാട്ടില്‍ അഞ്ചുവയസുകാരി ഒഴുക്കില്‍ പെട്ട് മരിച്ചു; അപകടം അച്ഛനും അമ്മയ്ക്കുമൊപ്പം തോട് മുറിച്ചുകടക്കവേ

കല്‍പ്പറ്റ: വയനാട്ടില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം തോട് മുറിച്ചുകടക്കവേ തോട്ടില്‍ വീണ് അഞ്ചു വയസ്സുകാരി മരിച്ചു.പൊഴുതന അച്ചൂര്‍ വേങ്ങാത്തോട് കാട്ടുനായ്ക്കാ കോളനിയിലെ ഉണ്ണിക്കൃഷ്ണന്‍-രതി ദമ്പതികളുടെ മകള്‍ ഉണ്ണിമായയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം

കൈതക്കൊല്ലി തോട്ടില്‍ വീണാണ് അപകടം സംഭവിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം തോട് മുറിച്ചുകടക്കവേ കുട്ടി ഒഴുക്കില്‍പെടുകയായിരുന്നു. അച്ഛനും അമ്മയും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. നാട്ടുകാരുടെ നേതൃത്വത്തിലാണ് കുട്ടിയെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ വൈത്തിരിയിലും മാനന്തവാടിയിലും അടക്കം ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കനത്ത മഴ പെയ്യാന്‍ സാധ്യയുള്ളതിനാല്‍ നാളെ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version