തെളിവെടുപ്പിനിടെ കൈവിലങ്ങോടെ കടലില്‍ ചാടി; 15-ാം ദിവസം പോക്‌സോ കേസ് പ്രതിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു

കാസര്‍കോട്; തെളിവെടുപ്പിനിടെ കാടലില്‍ ചാടിയ പോക്‌സോ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി. 15 ദിവസത്തിന് ശേഷമാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. കാസര്‍ഗോഡ് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത കുഡ്‌ലു സ്വദേശി മഹേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ കടല്‍ത്തീരത്താണ് മൃതദേഹം കരയ്ക്കടിഞ്ഞത്.

അഴുകിയ നിലയിലായിരുന്ന ശരീരം വസ്ത്രങ്ങള്‍ പരിശോധിച്ചാണ് തിരിച്ചറിയാന്‍ സാധിച്ചത്. മഹേഷിനെ കണ്ടെത്താനായി പോലീസും മത്സ്യ തൊഴിലാളികളും കടലില്‍ രണ്ടാഴ്ചയോളം തെരച്ചില്‍ നടത്തിയിരുന്നു. ജൂലൈ 22നായിരുന്നു മഹേഷ് തെളിവെടുപ്പിനിടെ കൈവിലങ്ങോടെ കടലില്‍ ചാടിയത്.

12 വയസുകാരിയുടെ നഗ്നചിത്രം പകര്‍ത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. പുലിമുട്ടിന് സമീപത്തായി ഫോണ്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇതെടുക്കാന്‍ വേണ്ടിയായിരുന്നു എസ്‌ഐ ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ ഇയാളെ കൊണ്ടുവന്നത്.

Exit mobile version