കൊവിഡിനേയും പാമ്പുകടിയേയും അതിജീവിച്ചു; കണ്ണൂരിലെ ഒന്നര വയസുകാരി പുതുജീവിതത്തിലേക്ക്

കൊവിഡിനേയും വിഷപ്പാമ്പിന്റെ കടിയേയും അതിജീവിച്ചു; കണ്ണൂരിലെ ഒന്നര വയസുകാരി പുതുജീവിതത്തിലേക്ക്

പരിയാരം: പാമ്പ് കടിയേയും കൊവിഡിനേയും അതിജീവിച്ച് പാണത്തൂരിൽനിന്നുള്ള ഒന്നരവയസ്സുകാരി പുതുജീവിതത്തിലേക്ക്. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ 11 ദിവസം ചികിത്സ പൂർത്തിയാക്കിയാണ് പിഞ്ചുബാലിക ആശുപത്രി വിട്ടത്. ജൂലൈ 21ന് അർധരാത്രിയിലാണ് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ കുഞ്ഞിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ബിഹാറിൽ അധ്യാപകരായ ദമ്പതിമാരും മക്കളും പാണത്തൂർ വട്ടക്കയത്തെ വീട്ടിൽ ക്വാറന്റൈനിലായിരുന്നു. ഇതിനിടെയാണ് ജനാല തുറക്കവേ ബാലികയുടെ കൈരവിരലിൽ അണലിയുടെ കടിയേറ്റത്.

സിപിഎം നേതാവും പൊതുപ്രവർത്തകനുമായ ജിനിൽ മാത്യുവാണ് ആരും ക്ഷിക്കാനെത്താതിരുന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ നടത്തിയ സ്രവപരിശോധനയിൽ കുട്ടിക്ക് കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്തതോടെ ഐസിയുവിൽനിന്ന് വാർഡിലേക്ക് മാറ്റി. പാമ്പുകടിയേറ്റ കൈവിരൽ സാധാരണനിലയിലേക്ക് വരികയും കൊവിഡ് രോഗമുക്തി നേടുകയും ചെയ്തതോടെയാണ് ഞായറാഴ്ച ഡിസ്ചാർജായി വീട്ടിലേക്ക് പോയത്. 10 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് കൊവിഡ് ബാധിച്ചാൽ മാറ്റിയെടുക്കുക പ്രയാസകരമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പറയുന്നത്.

നേരത്തെ ഒരുവയസ്സും 10 മാസവും പ്രായമുള്ള കുട്ടിയും രണ്ടുവയസ്സുള്ള മറ്റൊരു കുട്ടിയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽനിന്ന് കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്. ശിശുരോഗവിഭാഗം മേധാവി ഡോ. എംടിപി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് കുഞ്ഞിനെ ചികിത്സിച്ചത്. കുഞ്ഞ് ക്വാറന്റൈനിലായിരുന്നത് നോക്കാതെ പരമാവധി വേഗത്തിൽ ആസ്പത്രിയിലെത്തിച്ച ജിനിൽ മാത്യുവിന്റെ സാഹസികത അവളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.

Exit mobile version