ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തയാള്‍ക്ക് കൊവിഡ്; മന്ത്രി കെ രാജു സ്വയം നിരീക്ഷണത്തില്‍

കൊല്ലം: വനംവകുപ്പ് മന്ത്രി കെ രാജു സ്വയം നിരീക്ഷണത്തില്‍ പോയി. മന്ത്രി പങ്കെടുത്ത പൊതു പരിപാടിയില്‍ കൊവിഡ് ബാധിതന്‍ പങ്കെടുത്ത പശ്ചാത്തലത്തിലാണ് മന്ത്രി നിരീക്ഷണത്തില്‍ പോയത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് മന്ത്രി നിരീക്ഷണത്തില് പ്രവേശിച്ചിരിക്കുന്നത്.

മന്ത്രിയുടെ ഡ്രൈവറും ഗണ്മാനും നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇന്നലെ കുളത്തൂപ്പുഴയില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഉദ്ഘാടന ചടങ്ങിന് അദ്ദേഹം എത്തിയിരുന്നു. ഈ ചടങ്ങില്‍ അദ്ദേഹത്തോട് ഒപ്പം പങ്കെടുത്ത ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്. രോഗിയുമായി അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് നിരീക്ഷണത്തില്‍ പോയതെന്ന് മന്ത്രി പറഞ്ഞു.്

അതേസമയം സംസ്ഥാനത്ത് ഇന്ന് 1310 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്.

ഇതുംകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ 89 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 83 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 75 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 60 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 59 പേര്‍ക്കും, കൊല്ലം ജില്ലയിലെ 53 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 52 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 14 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന രുക്മിണി (56) എന്നിവര്‍ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. ഇതോടെ ആകെ മരണം 73 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, കണ്ണൂര്‍ ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 3, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.തൃശൂര്‍ ജില്ലയിലെ 4 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഐ.എന്‍.എച്ച്.എസ്.ലെ 20 ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 864 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 10,495 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,027 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Exit mobile version