ആളുകൾ പൊതുഗതാഗതത്തെ ഉപേക്ഷിക്കുന്നത് വെല്ലുവിളി; നാളെ മുതൽ പഴയനിരക്കിൽ ദീർഘദൂര കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും; കണ്ടെയ്ൻമെന്റ് സോണുകൾ ഒഴിവാക്കും: ഗതാഗത മന്ത്രി

saseendran_

കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതൽ ദീർഘദൂര കെഎസ്ആർടിസി ബസ്സുകൾ പഴയ ടിക്കറ്റ് നിരക്ക് ഈടാക്കി കൊണ്ട് സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ. 206 ദീർഘദൂര സർവീസുകളാണ് ആരംഭിക്കുന്നത്. എന്നാൽ അന്യ സംസ്ഥാനത്തേക്ക് ഇപ്പോൾ യാത്ര ഉണ്ടാവില്ല. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സർവീസുകൾ നടത്തുക.

കൊവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഉണ്ടായിരിക്കില്ല. പകരം തിരുവനന്തപുരത്തെ ആനയറയിൽ നിന്നാകും താൽക്കാലിക സംവിധാനം ഒരുക്കുക. ജനങ്ങൾക്ക് യാത്രാ സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്ന നിലപാടിലെക്ക് ബസ് ഉടമകളും എത്തണം. ഇല്ലെങ്കിൽ ഇരുചക്ര വാഹനങ്ങൾ കൂടും. സിറ്റി ബസുകൾ ഇല്ലാതാകും. ഇത് കെഎസ്ആർടിസിയേയും ഇല്ലാതാക്കുമെന്നും മന്ത്രി കോഴിക്കോട് വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

പൊതുഗതാഗതം ഉണ്ടാവില്ല എന്ന നിലപാടിലക്ക് ജനങ്ങൾ എത്തിയെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇരുചക്ര വാഹനങ്ങളും യൂസ്ഡ് വാഹനങ്ങളും നിരത്തിലിറങ്ങുന്നത് കൂടിയത് ഇതിന്റെ ഉദാഹരണമാണ്. യാത്രക്കാർ ബസുകളെ ആശ്രയിക്കുക എന്ന രീതി കൊവിഡ് കാലത്ത് കുറഞ്ഞു. കൂടുതൽ ആളുകൾ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കിൽ കൂടിയും കെഎസ്ആർടിസി സർവീസ് നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി വിശദീകരിച്ചു. പരാമാവധി ചെയ്യാൻ കഴിയുന്ന കാര്യം സ്വകാര്യ ബസ്സുകൾക്കായി ചെയ്ത് കൊടുത്തിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകൾക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയതായും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം സർക്കാർ ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

Exit mobile version