സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് ആരോഗ്യപ്രവർത്തകരുടെ കുറവ്; ആയുർവേദ, ഹോമിയോ, ദന്ത, ആയുഷ് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും ഇനി രോഗികളെ പരിചരിക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ പ്രതിരോധ നടപടികൾക്കായി കൂടുതൽ ആരോഗ്യപ്രവർത്തകരെയും ചികിത്സാ കേന്ദ്രങ്ങളേയും ഉൾപ്പെടുത്താൻ സർക്കാർ തീരുമാനം. കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നതോടെ നൂറുകണക്കിന് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാണ് ഒരുങ്ങുന്നത്. ഇവിടങ്ങളിലേക്ക് ആവശ്യമായ ആരോഗ്യപ്രവർത്തകരുടെ കുറവുള്ളതിനാൽ വിവിധ മെഡിക്കൽ വിഭാഗങ്ങളിൽ നിന്നുള്ളവരേയും ഫൈനൽ ഇയർ മെഡിക്കൽ വിദ്യാത്ഥികളേയും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലടക്കം വിന്യസിക്കാനാണ് സർക്കാർ തീരുമാനം.

ഇതിന്റെ ഭാഗമായി, ആയുർവേദ ഡോക്ടർമാർ, ഹോമിയോ ഡോക്ടമാർ, ആയുഷ് ഡോക്ടർമാർ, ദന്തഡോക്ടമാർ എന്നിവരെല്ലാം ഇനി കൊവിഡ് ചികിത്സയ്ക്കായി നിയോഗിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്തെ വിവിധ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലാവും ഇവരെ ഡ്യൂട്ടിക്കായി നിയോഗിക്കുക.

മെഡിക്കൽ ഓഫീസർമാർ, ആയുഷ്/ദന്തൽ സർജൻമാർ, സ്റ്റാഫ് നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യൻസ്, ഫാർമസിസ്റ്റുകൾ, വിവിധ മെഡിക്കൽ കോഴ്‌സുകൾ ചെയ്യുന്ന അവസാന വർഷ വിദ്യാർത്ഥികളും ഇനി കൊവിഡ് കെയർ കേന്ദ്രങ്ങളിൽ ഡ്യൂട്ടിക്കായി എത്തും. തിരക്കില്ലാത്ത കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഒപി ചുരുക്കി അവിടെ നിന്നുള്ള ആരോഗ്യ പ്രവർത്തകരെ കൊവിഡ് ചികിത്സയ്ക്ക് നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.

Exit mobile version