പ്ലാനുകളൊക്കെ ചുമ്മാ ഓരോ തള്ളൽ; കേരളം ഫ്‌ളാറ്റായെന്ന് റോയ് മാത്യു; ഞങ്ങൾ തളരില്ല, ഇതിനപ്പുറം പ്രതീക്ഷിച്ചാണ് തയ്യാറെടുത്തെന്ന് ഡോ. അഷീൽ; കൊറോണ കേർവ് ഫഌറ്റായിരുന്നെന്ന് ഓർമ്മിപ്പിച്ച് നെൽസൺ ജോസഫും

തൃശ്ശൂർ: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിനിടെ ആരോഗ്യപ്രവർത്തകരേയും കൊറോണ പ്രതിരോധത്തിൽ പങ്കാളികളായ ജനങ്ങളേയും സർക്കാരിനേയും പരിഹസിച്ച് രംഗത്തെത്തിയ മുൻമാധ്യമപ്രവർത്തകൻ റോയ് മാത്യുവിനെതിരെ സോഷ്യൽമീഡിയയിൽ രോഷം.

പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി, ചുമ്മാ ഓരോ തള്ളൽ, ഇന്നലെ വരെ ആറായിരം കൊവിഡ് രോഗികൾ, ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു. അപ്പോഴേക്കും ഇവിടെ ടീച്ചറമ്മ ഓട്ടം പിടിച്ചു തുടങ്ങിയ ആക്ഷേപങ്ങളുമായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റോയ് മാത്യു രംഗത്തെത്തിയത്.

ഇതിന് മറുപടിയുമായി ഡോ. മുഹമ്മദ് അഷീലും ഡോ. നെൽസൺ ജോസഫും ഉൾപ്പടെയുള്ളവർ രംഗത്തെത്തി. ചിലർക്ക് ഇവിടുത്തെ ആരോഗ്യ സംവിധാനങ്ങൾ തകർന്നു കാണാനുള്ള അതിയായ വ്യഗ്രതയും ആഗ്രഹവുമുണ്ട്, ആയിക്കോളൂ. പക്ഷെ സോറി, തത്കാലം നിങ്ങളുടെ ആഗ്രഹം സാധിച്ചു തരാൻ നിർവാഹമില്ല. നിങ്ങളുടെ വിവരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ജല്പനങ്ങൾ കൊണ്ടൊന്നും കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ആവില്ല ഫേസ്ബുക്ക് കുറിപ്പിൽ ഡോ. അഷീൽ കുറിക്കുന്നു.

‘കേരളത്തിന്റെ കൊറോണ കർവ് ഫ്‌ലാറ്റായതാണ് മുൻപ്. ഒരു രോഗികൾ പോലും പുതുതായി ഉണ്ടാവാതെയിരുന്ന ദിവസങ്ങളുണ്ടായിരുന്നു, ഒന്നും രണ്ടുമല്ല, ഒരാഴ്ചയിലെ അഞ്ച് ദിവസങ്ങൾ. ഏതെങ്കിലും പാർട്ടിയിലെയോ മതത്തിലെയോ വിഭാഗത്തിലെയോ ആളുകൾ ഒറ്റയ്ക്ക് നിന്ന് നേടിയതല്ല അത്. വിവിധ ആശയങ്ങളിലും ചിന്തകളിലും വിശ്വസിക്കുന്ന ഒരുകൂട്ടം മനുഷ്യർ ഒന്നിച്ച് നിന്ന് പോരാടി നേടിയതാണ്. കുറെപ്പേരുടെ വിയർപ്പും ചോരയും ഉറക്കവും ഒക്കെയാണ് കേരളത്തിന്റെ ഫ്‌ലാറ്റായ ആ കർവ്. അതിന് കയ്യടികൾ കിട്ടിയിട്ടുണ്ട്. അത് അവർ അർഹിച്ചതുമാണ്., ആ പുച്ഛിച്ച പ്ലാനുകൾക്കടക്കം ഓടിനടന്നവർ. ഇപ്പൊ പന്തീരായിരത്തിൽ അധികമാളുകൾ രോഗം ബാധിച്ചിരിക്കുമ്പൊഴും വിയർക്കുന്നതും ഉറങ്ങാതിരിക്കുന്നതും ഓടുന്നതും അവർ തന്നെയാണ്.” ഡോ. നെൽസൺ ജോസഫിന്റെ വാക്കുകളിങ്ങനെ. പോരായ്മകൾ വരുമ്പൊ ചൂണ്ടിക്കാട്ടണം. തിരുത്തണം. ഇത് പക്ഷേ അക്കൂട്ടത്തിൽ കൂട്ടാൻ പറ്റുന്നതല്ല. ഇനിയും കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം ഉയരും. ഇപ്പൊഴും അപ്പൊഴും പോരാട്ടം തുടരുന്ന ഒരുകൂട്ടം മനുഷ്യരുണ്ട്. അപഹസിക്കുന്നത് ആ ഒന്നിച്ച് പൊരുതിയവരെയാണ്. ശുദ്ധ അസംബന്ധമാണ്.-റോയ് മാത്യുവിന് ഡോക്ടർ നെൽസൺ മറുപടി നൽകുന്നു.

റോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളം ഫ്‌ളാറ്റായി .. കേരള ഫ്‌ളാറ്റൻഡ് ഇറ്റ്‌സ് കൊറോണ വൈറസ് കേർവ് എന്നൊക്കെ വാഷിംഗ്ടൺ പോസ്റ്റിൽ ബഡായി അടിച്ച സോദരി എവിടെയാണോ എന്തരോ എന്തോ ഫക വാനെ ?
പ്ലാൻ എ , പ്ലാൻ ബി, പ്ലാൻ സി ….ചുമ്മാ ഓരോ തള്ളൽ….ഇന്നലെ വരെആറായിരം കോവിഡ് രോഗികൾ ..
ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു. അപ്പോഴേക്കും ഇവിടെ ടീച്ചറമ്മ ഓട്ടം പിടിച്ചു. 1.38 ലക്ഷം ആശുപത്രി കിടക്കകൾ 1459 സർക്കാർ ആശുപത്രികൾ… 873 സ്വകാര്യ ആശുപത്രികൾ…അങ്ങനെ ആകെ മൊത്തം ടോട്ടൽ കിടക്കകൾ ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരം പിന്നെ അതിനും പുറമേ പ്ലാൻബി , സി, ഡി …. ബാക്കി വരുന്നതിനെ ചന്ദ്രനിലേക്ക് വിടാം എന്നൊക്കെയാണ് അഷീൽ ഡാക്കിട്ടറും ടീച്ചറമ്മയും ഉരുവിട്ടോണ്ടിരുന്നത് വൈകിട്ട് ബഡായി ബംഗ്ലാവിൽ പോയി തള്ളൽ കേട്ട് നെടുവീർപ്പിടുന്ന ഒരുത്തൻ പോലും ഈ 138000 ബെഡുകൾ എവിടെയാണെന്ന് ഒന്ന് ചോദിക്കാൻ പോലും ധൈര്യമില്ല. വരിയുടച്ച ഷണ്ഡന്മാർ!

ബെഡുകൾ എല്ലാം റെഡിയാക്കി ഇട്ടിരിക്കുവാണ് രോഗികൾ വന്ന് ചുമ്മാ മലർന്നു കിടന്നാ മതിയെന്നാ ടീച്ചറമ്മയും കരുതൽ മനുസനും ആറ് മണി ബഡായി ബംഗളാവിൽ പറഞ്ഞത്. ആറായിരം രോഗികൾ വന്നപ്പോഴേക്കും സ്റ്റേഡിയം, KSRTC ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ ഒക്കെ തിരക്കി നടക്കുവാണ്. ഇതൊന്നുമില്ലാതെയാണോ ടീച്ചറമ്മ യുഎൻ ജനറൽ അസംബ്‌ളിയിൽ പ്രസംഗിച്ചത്. ലോകത്ത് ആദ്യമായി യുഎന്നിൽ പ്രസംഗിച്ച ആരോഗ്യ മന്ത്രി എന്നൊക്കെ യായിരുന്നു കച്ചേരിക്കാരുടെ ഗാനമേള. 42 വിദേശ മാധ്യമങ്ങളിൽ കേരളം കൊറോണയുടെ നടു ചവിട്ടി നിവർത്തി എന്നൊക്കെയാണ് സ്പ്രിങ്ക്‌ലർ മൊതലാളി കാശ് കൊടുത്ത് എഴുതിപ്പിച്ചത്. 30 കൊല്ലം കമ്മ്യൂണിസ്റ്റ് കാര് തുടർച്ചയായി ഭരിച്ചുവെന്നൊക്കെ പറഞ്ഞ ലാക്കൽ മദാമ്മ മാരൊക്കെ എവിടെപ്പോയി ? അതുക്കും മുന്നേ തമ്പുരാൻ തട്ടി മുളിച്ചു… പ്രവാസികൾക്കായി രണ്ടര ലക്ഷം കിടക്കകൾ… ഒരുത്തനുപോലും അതിൽ കിടക്കാൻ യോഗമുണ്ടായില്ല.

ടീച്ചറമ്മയെ ഒരു മാസം മുമ്പ് വാഴ്ത്തി പാടിയ ശേഖർ ഗുപ്തയുടെ The Print.in ദാ , ഇപ്പം കേരള മോഡലിനെ വാരി തറയിൽ അടിച്ചു വിട്ടിട്ടുണ്ട്. Experts are now questioning the state’s low testing tsrategy, failure to ramp up healthcare capactiy during the lockdown and the government’s initial reluctance to involve the private medical sector. എന്നൊക്കെയാണ് ഗുപ്താജിയുടെ പോർട്ടൽ കേരള മോഡലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇത് വരെ പറഞ്ഞു നടന്ന ബഡായിയെല്ലാം ഖുദാ ഹവ..
ഇനിയെങ്കിലും ‘പത്തായത്തിൽ ശേഖരിച്ചു വെച്ചിരുന്ന ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരം കിടക്കകൾ തുരുമ്പെടുക്കാതെ എടുത്ത് വെയിലത്ത് വെച്ചാ മതിയായിരുന്നു. അത് പോലെ തന്നെ പ്രവാസികളെ കെടത്താൻ റെഡിയാക്കി വെച്ച രണ്ടര ലക്ഷം സപ്രമഞ്ചക്കട്ടിലുകളും ഒന്ന് പുറത്തെടുക്കാൻ തമ്പുരാന് സമക്ഷത്തിൽ ദയവുണ്ടാകണം

കഴിഞ്ഞ മൂന്നാല് മാസത്തിനിടയിൽ എന്തെല്ലാം തള്ളലുകളായിരുന്നു. എല്ലാം ആവിയായിപ്പോയി. എന്നിട്ടും ആറ് മണി തള്ളൽമാഹാത്മ്യങ്ങൾക്ക് ഒരു കുറവുമില്ല. ഇവിടെ എല്ലാം ശരിയാക്കി എന്ന് ബഡായി അടിച്ചു വിട്ടതിന്റെ ഇടയിലാണ് ധാരാവിയിൽ ബ്രാഞ്ച് ഉദ്ഘാടനത്തിന് പോയത്. സർവത്ര കൊളം …

ഡോ. മുഹമ്മദ് അഷീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ചിലർക്ക് ഇവിടുത്തെ ആരോഗ്യ സംവിധാനങ്ങൾ തകർന്നു (flat ആയി )കാണാനുള്ള അതിയായ വ്യഗ്രതയും ആഗ്രഹവുമുണ്ട്… ആയിക്കോളൂ. But sorry തത്കാലം നിങ്ങളുടെ ആഗ്രഹം സാധിച്ചു തരാൻ നിർവാഹമില്ല. നിങ്ങളുടെ വിവരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ജല്പനങ്ങൾ കൊണ്ടൊന്നും കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ആവില്ല… (ഒന്ന് സംസ്ഥാനത്തിന് പുറത്തും ഇന്ത്യയിൽ പൊതുവിലും ലോകത്തു എവിടെയും നോക്കു.. മിനിമം സ്വന്തം പത്രത്തിന്റെ ദേശിയഅന്തർ ദേശിയ പേജ് എങ്കിലും വായിക്കു ??) സഹപ്രവർത്തരോട്…ഒരൽപ്പം പോലും നമ്മൾ ആരും (എല്ലാരും ) തളരാനോ നിരാശ പെടാനോ പാടില്ല.. ?? നമ്മൾ ഇതിനപ്പുറം പ്രതീക്ഷിച്ചാണ് തയ്യാറെടുപ്പുകൾ എടുത്തിട്ടുള്ളത് എന്ന് എല്ലാർക്കും അറിയണം എന്നില്ലല്ലോ. അല്ലേലും ഇതൊന്നും അറിയാനല്ലല്ലോ..

ഡോ. നെൽസൺ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളത്തിൻ്റെ കൊറോണ കർവ് ഫ്ലാറ്റായതാണ് മുൻപ്. ഒരു രോഗികൾ പോലും പുതുതായി ഉണ്ടാവാതെയിരുന്ന ദിവസങ്ങളുണ്ടായിരുന്നു, ഒന്നും രണ്ടുമല്ല, ഒരാഴ്ചയിലെ അഞ്ച് ദിവസങ്ങൾ. അത് എങ്ങനെയാണ് ഉണ്ടായത് എന്നതിൻ്റെ പൂർണരൂപം അറിയില്ല എങ്കിൽപ്പോലും സുഹൃത്തുക്കൾ പറഞ്ഞതും പിന്നെ മാദ്ധ്യമങ്ങളിലെ ആർട്ടിക്കിളുകളും കൊണ്ട് ഒരു ഏകദേശ ചിത്രം ഉണ്ടാക്കിയിട്ടുണ്ട്.

ഏതെങ്കിലും പാർട്ടിയിലെയോ മതത്തിലെയോ വിഭാഗത്തിലെയോ ആളുകൾ ഒറ്റയ്ക്ക് നിന്ന് നേടിയതല്ല അത്. വിവിധ ആശയങ്ങളിലും ചിന്തകളിലും വിശ്വസിക്കുന്ന ഒരുകൂട്ടം മനുഷ്യർ ഒന്നിച്ച് നിന്ന് പോരാടി നേടിയതാണ്. അതിൽ ആശാ വർക്കർമാരുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാർഡ് മെമ്പർമാരുണ്ട്. കൊവിഡ് വന്നവരുടെ അയൽക്കാരുണ്ട്. കോണ്ടാക്റ്റ് ലിസ്റ്റിൽ ഒരാൾ പോലും ഉണ്ടാവാതെ ശ്രദ്ധിച്ച പ്രവാസികളുണ്ട്. ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരുമുണ്ട്.

അങ്ങനെ കുറെപ്പേരുടെ വിയർപ്പും ചോരയും ഉറക്കവും ഒക്കെയാണ് കേരളത്തിൻ്റെ ഫ്ലാറ്റായ ആ കർവ്. അതിന് കയ്യടികൾ കിട്ടിയിട്ടുണ്ട്. അത് അവർ അർഹിച്ചതുമാണ്. ആ പുച്ഛിച്ച പ്ലാനുകൾക്കടക്കം ഓടിനടന്നവർ. പക്ഷേ അന്നും അവർക്കൊക്കെ അറിയാമായിരുന്നു ചുറ്റുമുള്ള ലോകം സുരക്ഷിതമാവാതെ നമ്മൾ പൂർണമായി സുരക്ഷിതരാവില്ല എന്ന്. ഇന്ന് ഇപ്പൊ പന്തീരായിരത്തിൽ അധികമാളുകൾ രോഗം ബാധിച്ചിരിക്കുമ്പൊഴും വിയർക്കുന്നതും ഉറങ്ങാതിരിക്കുന്നതും ഓടുന്നതും അവർ തന്നെയാണ്.

ഇത് കേരളമാണ്. വികസിത രാജ്യമല്ലാത്ത ഇന്ത്യയിലെ പരാധീനതകളുള്ള ഒരു സിസ്റ്റം വച്ച് തന്നെയാണ് ഇവിടെ യുദ്ധം ചെയ്യുന്നത്. അതിൽ പോരായ്മകൾ വരുമ്പൊ ചൂണ്ടിക്കാട്ടണം. തിരുത്തണം..ഇത് പക്ഷേ അക്കൂട്ടത്തിൽ കൂട്ടാൻ പറ്റുന്നതല്ല. ഇനിയും കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം ഉയരും. ഇപ്പൊഴും അപ്പൊഴും പോരാട്ടം തുടരുന്ന ഒരുകൂട്ടം മനുഷ്യരുണ്ട്. അപഹസിക്കുന്നത് ആ ഒന്നിച്ച് പൊരുതിയവരെയാണ്. ശുദ്ധ അസംബന്ധമാണ്..

Exit mobile version