സർവീസ് ചട്ടം ലംഘിച്ചു; എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശിവശങ്കറിനെതിരെ നൽകിയ റിപ്പോർട്ട് കണക്കിലെടുത്താണ് നടപടി. ഈ റിപ്പോർട്ടിലെ കണ്ടത്തലുകൾ ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.

ഇതിനു പുറമേ വകുപ്പുതല അന്വേഷണം നടത്തുമെന്ന മുഖ്യന്ത്രിയുടെ പ്രഖ്യാപനവും ഉത്തരവിന്റെ ഭാഗമാണ്. ചീഫ് സെക്രട്ടറിവിശ്വാസ് മേത്ത, ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ് എന്നിവരടങ്ങുന്ന സമിതി ഇന്നലെ ശിവശങ്കറിനെതിരെ റിപ്പോർട്ട് നൽകിയിരുന്നു.

സ്വപ്‌ന സുരേഷിന്റെ നിയമനത്തിന് ശിവശങ്കർ ശുപാർശ ചെയ്‌തെന്നും ഓൾ ഇന്ത്യാ സർവീസ് ചട്ടം എം ശിവശങ്കർ ലംഘിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. 1968ലെ ഓൾ ഇന്ത്യ സർവീസിലെ കോണ്ടക്ട് റൂളിന് വിരുദ്ധമായി ശിവശങ്കർ പ്രവർത്തിച്ചു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി സൗഹൃദം ഉണ്ടാക്കി, ഉദ്യോഗസ്ഥരുമായി വ്യക്തിപരമായ അടുപ്പമുണ്ടാക്കി ആതിഥേയത്വം സ്വീകരിച്ചു തുടങ്ങിയ കണ്ടെത്തലുകളും സമിതി സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

Exit mobile version