തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രോഗി ഐസിയുവില്‍ നിന്നും പുറത്തിറങ്ങി ലിഫ്റ്റിലൂടെ ഇറങ്ങി താഴെയെത്തിയിട്ടും നഴ്സുമാരും സുരക്ഷാ ജീവനക്കാരും അറിഞ്ഞില്ല! കൊച്ചിയില്‍ അമ്പരപ്പിച്ച് സുരക്ഷാ വീഴ്ച

എറണാകുളം ഗവ.മെഡിക്കല്‍ കോളേജിലാണ് സംഭവം.

കൊച്ചി: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സംസാരശേഷി നഷ്ടപ്പെട്ട രോഗി ഐസിയുവില്‍ നിന്നും ഇറങ്ങി ലിഫ്റ്റില്‍ കയറി താഴെയെത്തിയത് നഴ്സുമാരോ സുരക്ഷാ ജീവനക്കാരോ അറിഞ്ഞില്ല. എറണാകുളം ഗവ.മെഡിക്കല്‍ കോളേജിലാണ് സംഭവം.

തലയില്‍ വെച്ചുകെട്ടുമായി ലിഫ്റ്റില്‍ കയറിയ രോഗി ബന്ധുക്കളുടെ മുന്നിലേയ്ക്കാണ് വന്നിറങ്ങിയത്. തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് സംസാര ശേഷിയും നഷ്ടപ്പെട്ട എടയക്കുന്നം വേവനാട്ടു പറമ്പില്‍ വിവി കാര്‍ത്തികേയന്‍ (67) ആണ് ഐസിയുവില്‍ നിന്ന് ഇറങ്ങിപ്പോയത്.

വീണ് പരിക്കേറ്റ കാര്‍ത്തികേയനെ നാലു ദിവസം മുന്‍പ് എറണാകുളം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകിട്ട് മെഡിക്കല്‍ കോളജിലേയ്ക്ക് റഫര്‍ ചെയ്തു. വൈകിട്ട് അഞ്ചിനാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ന്യൂറോസര്‍ജന്റെ സേവനം തിങ്കളാഴ്ചയേ ലഭ്യമാകൂ എന്നായപ്പോള്‍ രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രോഗികള്‍ നഴുസുമാരുടെയും നഴ്സിങ് അസിസ്റ്റന്റ്മാരുടെയും പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ഐസിയുവിലേയ്ക്ക് ബന്ധുക്കള്‍ക്ക് അനുവാദം കൂടാതെ പ്രവേശനമില്ലെന്നിരിക്കെയാണ് ഈ സുരക്ഷാ വീഴ്ച.

Exit mobile version