അദ്ധ്വാനിക്കാന്‍ മനസ്സുണ്ടോ, എങ്കില്‍ ജീവിക്കാന്‍ നാട് തന്നെ മതി; ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്ന് തിരിച്ചുവരുന്നവരോട് ചങ്കുറപ്പോടെ ഇവര്‍ പറയുന്നു

കോഴിക്കോട്: കൊറോണ പ്രതിസന്ധിയിലായതോടെ നിരവധി പേര്‍ക്കാണ് ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടത്. ഇവരില്‍ കൂടുതല്‍ പേരും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ്. പലരും ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തി. ഇനിയെന്ത് എന്ന ചോദ്യം മനസ്സിലാവര്‍ത്തിച്ച് വിഷമത്തിലാണ് പലരും.

എന്നാല്‍ തൊഴില്‍ നഷ്ടപ്പെട്ട് വിദേശത്തുനിന്ന് തിരിച്ചെത്തുന്നവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നു ചങ്കുറപ്പോടെ പറയുന്ന നിരവധി പേരെ ഈ കോവിഡ് കാലം തന്നെ കാണിച്ചുതരുന്നുണ്ട്. ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തി പ്രതിസന്ധികളില്‍ അതിജീവിച്ച സി.എച്ച്.സജീവന്‍, ശശി കൊയിലാണ്ടി, എ.വി.ജാബിര്‍ എന്നിവര്‍ അതില്‍ ഉള്‍പ്പെടുന്നു.

വര്‍ഷങ്ങളോളം ദുബായിലെ നിര്‍മാണ കമ്പനിയിലായിരുന്ന നാറാത്ത് സ്വദേശിയായ സജീവന്‍. കഷ്ടപ്പാടിനൊത്ത വരുമാനമില്ലാതെ വന്നപ്പോഴാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. ഒടുവില്‍ നാട്ടിലെത്തുമ്പോള്‍ കൈമുട്ടിലെ വേദനയും കുറെ കടങ്ങളും മാത്രമേ സമ്പാദ്യമായി ഉണ്ടായിരുന്നുള്ളൂ.

ഉപജീവനത്തിനായി എന്തു ചെയ്യുമെന്ന ചോദ്യം സജീവനെ കൊണ്ടുചെന്നെത്തിയത് മുച്ചക്ര വാഹനത്തിലാണ്. ഒരൊറ്റ മണിക്കൂര്‍ കൊണ്ടാണ് ഡ്രൈവിങ് പഠിച്ചെടുത്തത്. സൊസൈറ്റിയില്‍ നിന്നു പാല്‍ എടുത്ത് ഈ ഓട്ടോറിക്ഷയിലാണ് വീടുകളിലെത്തിക്കുന്നത്. ഇതിനു പുറമെ, നാട്ടില്‍ രണ്ടര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തു നെല്‍കൃഷിയും ചെയ്യുന്നുണ്ട്. നാറാത്ത് പഞ്ചായത്തംഗം കൂടിയാണ് സജീവന്‍.

ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്നും തിരിച്ചെത്തി നാട്ടില്‍ ജോലി ചെയ്ത് അതിജീവിച്ച മറ്റൊരാളാണ് അലവില്‍ ശശി. 2013ല്‍ കുവൈത്തില്‍ നിന്നു തിരിച്ചെത്തി. അറിയുന്ന ജോലി ഫൊട്ടോഗ്രഫിയാണ്. സമയം തെല്ലും കളയാതെ, നാട്ടിലെത്തിയതിന്റെ മൂന്നാംനാള്‍ തളിപ്പറമ്പിലെ സുഹൃത്തിന്റെ സ്റ്റുഡിയോയില്‍ ജോലിക്കു കയറി.

അതായിരുന്നു തുടക്കം. പിന്നീട് താളിക്കാവില്‍ ഒരു ഡിസൈനിങ് ഷോപ് ആരംഭിച്ചു. ഇപ്പോള്‍ നാട്ടില്‍ തിരക്കേറിയ ഫ്രീലാന്‍സ് ഫൊട്ടോഗ്രഫറാണു ശശി. 10 വര്‍ഷത്തോളം ദുബായില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ലോഡിങ് തൊഴിലാളിയായിരുന്നു എവി ജാബിര്‍.

ജോലി നഷ്ടമായി 2013ലാണു ജാബിര്‍ നാട്ടില്‍ തിരിച്ചെത്തുന്നത്. നാട്ടില്‍ തിരിച്ചെത്തി എന്തു തുടങ്ങുമെന്ന ചിന്ത എത്തി നിന്നത്, ദുബായിലെ ആ പച്ചക്കറി മാര്‍ക്കറ്റില്‍ത്തന്നെ. ജ്യൂസ് കട എന്ന ആശയത്തിലേക്കുള്ള വഴിയായിരുന്നു അത്. അഴീക്കോട് പൂതപ്പാറയില്‍ ജ്യൂസ് കട ആരംഭിച്ചു.

കട ക്ലിക്കായതോടെ വ്യത്യസ്ത രുചികളിലുള്ള മുപ്പതോളം ഷേയ്ക്കുകള്‍ പരീക്ഷിച്ചു. എല്ലാം വിജയകരം. ഇപ്പോള്‍ ജാബിറിന്റെ ഷേയ്ക്കിനായി ദൂരെ നിന്നുവരെ ആളുകളെത്തുന്നുണ്ട്. ഇവരെല്ലാം ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്നവര്‍ക്കുള്ള മാതൃകയാണ്. ജോലിക്കായി വിദേശത്ത് പോകണമെന്നില്ല, അധ്വാനിക്കാന്‍ മനസ്സുണ്ടെങ്കില്‍ നമ്മുടെ നാട് തന്നെ മതി.

Exit mobile version