ഗവേഷണത്തിന് മുൻതൂക്കം; നാലുവർഷത്തെ ബിരുദം ഈ അധ്യന വർഷത്തിൽ

തിരുവനന്തപുരം: ഒരു വർഷത്തെ പിജിയും ഗവേഷണവും ലക്ഷ്യം വെച്ച് നാല് വർഷമാക്കി ബിരുദ കോഴ്‌സ് ഉയർത്തുന്നത് ഈ അധ്യയന വർഷം തന്നെ. ഗവേഷണത്തിനു മുൻതൂക്കംനൽകുന്ന നാലുവർഷ ബിരുദവും ട്രിപ്പിൾമെയിനും സംസ്ഥാനത്ത് ഈ അധ്യയനവർഷംതന്നെ തുടങ്ങാമെന്ന് വിദഗ്ധസമിതി ശുപാർശ ചെയ്തു.

ഇതോടൊപ്പം, തുടങ്ങാവുന്ന കോഴ്‌സുകളും നിർദേശിക്കുന്ന റിപ്പോർട്ട് എംജി സർവകലാശാലാ വിസി ഡോ. സാബു തോമസ് അധ്യക്ഷനായ സമിതി സർക്കാരിനു നൽകി. പരമ്പരാഗതവിഷയങ്ങളോടൊപ്പം പുതിയ പഠനശാഖകൾ ഉൾപ്പെടുത്തണം. സംസ്ഥാനത്ത് പഠനം തുടങ്ങിയിട്ടില്ലാത്ത പുതിയ വിഷയങ്ങളിൽ കോഴ്‌സുകളും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

അതേസമയം, നാക് എ ഗ്രേഡോ എൻഐആർഎഫ് റാങ്കിങ്ങിൽ നൂറിനുള്ളിലുള്ളതോ ആയ കോളേജുകളിലാണ് കോഴ്‌സ് തുടങ്ങാൻ അനുമതി. നാലുവർഷ ബിരുദം കഴിഞ്ഞാൽ പിജി ഒരുവർഷം മതി. തുടർന്ന് ഗവേഷണത്തിലേക്കു കടക്കുന്നതാകണം സംവിധാനമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. ഈ വർഷംതന്നെ പുതിയ കോഴ്‌സുകൾ തുടങ്ങാനാണ് ശുപാർശ. അതിനായി കോളേജുകൾക്കുള്ള കടമ്പകളും റിപ്പോർട്ടിലുണ്ട്.

Exit mobile version