വലിയങ്ങാടിയിലെ കച്ചവടക്കാരന് കൊവിഡ്; നാൽപതോളം കടകളുടെ ലൈസൻസ് റദ്ദാക്കും

വലിയങ്ങാടിയിലെ കച്ചവടക്കാരന് കൊവിഡ്; നൂറോളം പേർ നിരീക്ഷണത്തിൽ; കർശ്ശന ജാഗ്രത; നാൽപതോളം കടകളുടെ ലൈസൻസ് റദ്ദാക്കും

കോഴിക്കോട്: നഗരത്തെ തന്നെ ആശങ്കയിലാഴ്ത്തി ഉറവിടമറിയാത്ത കൊവിഡ് രോഗം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് വലിയങ്ങാടിയിലെ കച്ചവടക്കാരന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല. അതേസമയം, കൊവിഡ് സ്ഥിരീകരിച്ച കൊളത്തറ സ്വദേശിയുമായി ബന്ധപ്പെട്ട നൂറോളം പേരെ നീരീക്ഷണത്തിലാക്കി. 21 പേരാണ് ഇയാളുമായി പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. 72 പേർ രണ്ടാംഘട്ട സമ്പർക്ക പട്ടികയിലുമുണ്ട്. എന്നാൽ ഇതിൽ ആറ് പേർ മാത്രമാണ് വലിയങ്ങാടിയിൽ നിന്നുള്ളവരെന്ന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം ചൂണ്ടിക്കാട്ടി. ഇയാളുടെ കടയുമായി നേരിട്ട് ബന്ധപ്പെട്ടുള്ളവരാണിത്.

അതേസമയം, നിരീക്ഷണത്തിലുള്ള മറ്റാർക്കും കാര്യമായ ലക്ഷണങ്ങളൊന്നുമില്ലാത്തത് ആശ്വാസമാവുന്നുണ്ടെങ്കിലും ഇയാളുടെ പിതാവിന് ചെറിയ പനിയുള്ളതിനാൽ ജാഗ്രതയിലാണ്. വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ച ഉടനെ തന്നെ കട അടപ്പിച്ചെങ്കിലും എവിടെനിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമല്ലാത്തതിനാൽ നഗരത്തിൽ നിയന്ത്രണങ്ങളും ജാഗ്രതയും കടുപ്പിച്ചു. നഗരത്തിൽ തന്നെ ഏറ്റവും കച്ചവടം നടക്കുന്നതും ആളുകൾ എത്തുന്നതുമായ സ്ഥലങ്ങളിൽ ഒന്നാണ് വലിയങ്ങാടി. അതുകൊണ്ടു തന്നെ രോഗം പടരാനുള്ള സാധ്യതയും ഏറെയാണെന്ന് പറയുന്നു ബന്ധപ്പെട്ടവർ. ഇതിനിടെ നിയമ ലംഘം നടത്തിയതിന് നാൽപതോളം കടകൾക്കെതിരേ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടിയെടുക്കുമെന്ന് കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ ആർഎസ് ഗോപകുമാർ അറിയിച്ചു.

കഴിഞ്ഞദിവസം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വെള്ളയിൽ കുന്നുമ്മലിൽ ആത്മഹത്യ ചെയ്തയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഉറവിടമറിയാത്ത രോഗികളുടെ എണ്ണം നഗരത്തിൽ വർധിക്കാൻ തുടങ്ങിയത്. ഇയാളുമായി സമ്പർക്കത്തിൽ പെട്ട പോലീസുകാരും ആരോഗ്യ പ്രവർത്തകരുമടക്കം നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം കല്ലായിൽ ഗർഭിണിയായിരിക്കെ കൊവിഡ് സ്ഥിരീകരിച്ച സ്ത്രീക്കും എവിടെനിന്നാണ് രോഗം ബാധിച്ചത് എന്ന് വ്യക്തമായിട്ടില്ല. ഇവരുടേയും സമ്പർക്കപ്പട്ടയിൽ നൂറിലേറെ പേരുണ്ട്. അതുകൊണ്ട് തന്നെ കോർപ്പറേഷൻ പരിധിയിലെ മൂന്ന് വാർഡുകളും ഒളവണ്ണയിലെ 19ാം വാർഡും കണ്ടെയിൻമെന്റ് സോണായി മാറിയിട്ടുമുണ്ട്.

Exit mobile version