ക്വാറന്റൈന്‍ കഴിഞ്ഞ് തിരികെ എത്തിയ ആരോഗ്യപ്രവര്‍ത്തകയ്ക്കും കുഞ്ഞുങ്ങള്‍ക്കും സ്വന്തം വീട്ടിലും ഭര്‍തൃവീട്ടിലും വിലക്ക്; സംഭവം കോട്ടയത്ത്

കോട്ടയം; ക്വാറന്റൈന്‍ കഴിഞ്ഞ് തിരികെ എത്തിയ ആരോഗ്യപ്രവര്‍ത്തകയ്ക്കും കുഞ്ഞുങ്ങള്‍ക്കും സ്വന്തം വീട്ടിലും ഭര്‍തൃവീട്ടിലും വിലക്ക്. ബംഗളൂരുവില്‍ നിന്നാണ് യുവതി എത്തിയത്. ശേഷം ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും രണ്ടും വീടുകളുടെയും വാതില്‍ യുവതിക്ക് മുന്‍പില്‍ കൊട്ടിയടയ്ക്കുകയായിരുന്നു.

കുഞ്ഞുങ്ങളുമായി ഒരുപകല്‍ മുഴുവന്‍ കോട്ടയം നഗരത്തില്‍ അലഞ്ഞ യുവതിയെയും രണ്ടുമക്കളെയും ഒടുവില്‍ പൊതുപ്രവര്‍ത്തകര്‍ അഭയകേന്ദ്രത്തിലാക്കിയാണ് പരിഹാരം കണ്ടത്. കുറുമുള്ളൂര്‍ സ്വദേശിനിയായ മുപ്പത്തെട്ടുകാരി രണ്ടാഴ്ച മുമ്പാണ് ബംഗളൂരുവില്‍നിന്ന് നാട്ടിലെത്തിയത്. പാലായില്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്നു താമസം. ഏഴും അഞ്ചും വയസ്സുള്ള രണ്ടുകുട്ടികളാണ് ഇവര്‍ക്കുള്ളത്. ബംഗളൂരുവിലെ സ്ഥാപനത്തില്‍ ആരോഗ്യപ്രവര്‍ത്തകയായിരുന്നു യുവതി. സ്ഥാപനം അടച്ചതോടെയാണ് ഇവര്‍ നാട്ടിലേക്കു മടങ്ങിയത്.

വ്യാഴാഴ്ച രാവിലെ 10-ന് പാലായിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍നിന്ന് പുറത്തിറങ്ങി കുറുമുള്ളൂരിലെ ഭര്‍ത്തൃവീട്ടിലേക്കു ചെല്ലാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവ് വിസമ്മതിക്കുകയായിരുന്നു. നിലവില്‍ യുവതിയുമായി അകന്നുകഴിയുകയാണ് ഭര്‍ത്താവ്. ഇവര്‍ സ്വന്തം വീട്ടിലേക്കുചെല്ലാന്‍ ശ്രമിച്ചപ്പോള്‍ ബന്ധുക്കളും എതിര്‍ക്കുകയായിരുന്നു. യുവതിയുടെ അമ്മയ്ക്ക് ശ്വാസകോശരോഗം ഉണ്ടെന്നും അവരുടെ ആരോഗ്യം മോശമാകുമെന്നുമായിരുന്നു ബന്ധുവിന്റെ പ്രതികരണം.

രാവിലെ 10-ന് സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നു. അവരുടെ സഹായത്തോടെ കളക്ടര്‍ എം അഞ്ജനയെ കണ്ടു. മഹിളാമന്ദിരത്തിലാക്കാമെന്ന് കളക്ടര്‍ അറിയിച്ചു. എന്നാല്‍, കുഞ്ഞുങ്ങളുമായി താമസിക്കാനുള്ള സാഹചര്യമില്ലെന്നായിരുന്നു മഹിളാമന്ദിരം അധികൃതരുടെ വിശദീകരണം. പിന്നീട് പല കേന്ദ്രങ്ങളുമായും ബന്ധപ്പെട്ടെങ്കിലും പ്രവേശനമില്ലെന്നാണ് അറിയിച്ചത്. അഞ്ചുമണിയോടെ കളത്തിപ്പടിയില്‍ ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം ഇവരെ താമസിപ്പിക്കാമെന്ന് സമ്മതിച്ചതോടെയാണ് ഈ ദുരിതത്തിന് അറുതിയായത്.

Exit mobile version