കൊച്ചി: നടി ഷംന കാസിമിന്റെ പരാതിക്ക് പിന്നാലെ ഏറെ വിവാദമായ കൊച്ചി ബ്ലാക്ക് മെയിൽ കേസിൽ പോലീസ് നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ മൊഴിയെടുക്കും. ഷംന കാസിമിന്റെ കേസിലെ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ധർമ്മജന്റെ മൊഴിയെടുക്കുന്നത്. ധർമ്മജനോട് നേരിട്ട് കമ്മീഷണർ ഓഫീസിൽ ഹാജരാവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോൺ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിൽ നിന്നും നടൻ ധർമ്മജനുമായി പ്രതികൾ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് ധർമ്മജന്റെ മൊഴിയെടുക്കുന്നത്. സ്വർണ്ണക്കടത്തിനായി പ്രതികൾ സിനിമാതാരങ്ങളെ വിളിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിനിടെ, കേസിലെ പ്രധാനപ്രതികളിൽ ഒരാളാായ ഹെയർ സ്‌റ്റൈലിസ്റ്റ് ഹാരിസ് പിടിയിലായിട്ടുണ്ട്. ഷംന കാസിമിന്റെ പരാതിയിൽ അടക്കം നിർണായക വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. കേസിൽ എട്ട് പേരാണ് ഇതുവരെ പിടിയിലായത്. ഇനി അറസ്റ്റ് ചെയ്യാനുള്ള മൂന്നു പേരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ ഇയാളുടെ അറസ്റ്റ് വൈകും. ഷംന കാസിമിന്റെ പരാതിക്കു പുറമെ സംഭവത്തിൽ ഏഴ് കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഐജി വിജയ് സാഖറെ പറഞ്ഞു.