കണ്ണൂരില്‍ ആറ് സിഐഎസ്എഫ് ജവാന്‍ന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; കരസേന കാന്റീനിലെ 3 ജീവനക്കാര്‍ക്കും രോഗബാധ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ആറ് സിഐഎസ്എഫ് അംഗങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡിഎസ്സി കാന്റീനിലെ മൂന്ന് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച സിഐഎസ്എഫുകാരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്. രോഗം ബാധിച്ച സിഐഎസ്എഫുകാരില്‍ രണ്ട് പേര്‍ വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.

നേരത്തെ എട്ട് സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തില്‍ ജോലിയില്‍ ഉണ്ടായിരുന്നവര്‍ക്കിടയിലാണ് രോഗം പടര്‍ന്നത്. കണ്ണൂരില്‍ ഇന്ന് 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതെസമയം തുടര്‍ച്ചയായ എട്ടാം ദിവസവും നൂറിന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം. ഇന്ന് 150 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

രോഗം ബാധിച്ചവരില്‍ 6 പേര്‍ സി.ഐ.എസ്.എഫുകാരും 3 ആര്‍മി ഡി.എസ്.സി. ക്യാന്റീന്‍ സ്റ്റാഫുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ 2 പേര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം ജില്ലയിലെ 5 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്കും (സി.ഐ.എസ്.എഫ്. കാരന്‍) വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 65 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 1846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2006 പേര്‍ ഇതുവരെ കൊവിഡ് മുക്തരായി.

വിവിധ ജില്ലകളിലായി 1,63,944 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,61,547 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2397 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Exit mobile version