കേരളത്തിന് മണ്ടത്തരം പറ്റിയെന്നാണ് കത്തിലുള്ളത്, അല്ലാതെ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ല, അഭിനന്ദനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിച്ചു; വി മുരളീധരന്‍

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലുള്ള പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്ന വിഷയത്തില്‍ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കത്തില്‍ പറയുന്നത് കേരളത്തിന് മണ്ടത്തരം പറ്റിയെന്നാണെന്നും അത് അഭിനന്ദനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിച്ചതാണെന്നും വി. മുരളീധരന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി മുരളീധരന്‍. മണ്ടത്തരമെന്ന് പറഞ്ഞത് അഭിനന്ദനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിച്ചതാണെന്നും കത്ത് പുറത്തുവിട്ടത് അല്പത്തരമാണെന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജൂണ്‍ 24ന് കേരളത്തിന് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം കത്തയച്ചിരുന്നു. കിറ്റും പരിശോധനയുമില്ലെന്നും പ്രവാസികള്‍ മാസ്‌കും ഫെയ്‌സ് ഷീല്‍ഡും ധരിക്കണമെന്നും ഇതിന് മറുപടിയായി കേരള സര്‍ക്കാര്‍ അറിയിച്ചു.

ഈ കത്തിന് വിദേശകാര്യ മന്ത്രാലയം നല്കിയ മറുപടിയാണ് അഭിനന്ദന കത്താണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പിആറുകാര്‍ പുറത്തുവിട്ടത്. കിറ്റും മുന്‍കൂട്ടിയുള്ള പരിശോധനയുമെന്ന അപ്രായോഗിക സമീപനം മാറ്റിവെച്ച്, പ്രായോഗിക സമീപനം സ്വീകരിക്കുന്നത് നല്ലതാണെന്നാണ് കത്തില്‍ പറഞ്ഞതെന്നും മണ്ടത്തരം പറ്റി എന്ന് തിരിച്ചറിഞ്ഞതില്‍ സന്തോഷം എന്നാണ് അര്‍ഥം.

അതിനെയാണ് കോംപ്ലിമെന്റ് ചെയ്തത്. ഇതെങ്ങനെ അഭിനന്ദനമാകും. കോംപ്ലിമെന്റും കണ്‍ഗ്രാജുലേഷനും തമ്മിലുള്ള അര്‍ഥവ്യാത്യാസം അറിയാത്തവരാണോ മന്ത്രിയുടെ ഓഫീസില്‍ ഇരിക്കുന്ന പിആറുകാരെന്നും അദ്ദേഹം ചോദിച്ചു.അതേസമയം, 24ന് എഴുതിയ കത്ത് കേരളം പൂഴ്ത്തിവെച്ചുവെന്നും വി. മുരളീധരന്‍ പറഞ്ഞു.

കേന്ദ്രവും സംസ്ഥാനവും തമ്മില്‍ കത്തിടപാടുകള്‍ നടത്തും. അതില്‍ ഔപചാരിക മര്യാദകള്‍ പാലിക്കണം. ഇത്തരത്തിലുള്ള കത്ത് പുറത്തുവിട്ട് പിആര്‍ വര്‍ക്കിന് ഉപയോഗിക്കുന്നത് അല്പത്തരമാണെന്നും ഈ അല്പത്തരം മലയാളികളെ മുഴുവന്‍ പരിഹാസ്യരാക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

Exit mobile version