ബേസിൽ അഖിലിനെ വെട്ടിയത് കൊല്ലാൻ ഉദ്ദേശത്തോടെയെന്ന് സുഹൃത്ത്; ദുരഭിമാന കൊലപാതക ശ്രമമല്ലെന്ന് പോലീസ്

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സഹോദരിയെ പ്രണയിച്ചതിന്റെ പേരിൽ സഹോദരൻ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ വെട്ടേറ്റ യുവാവിന്റെ നില തൃപ്തികരം. അഖിൽ അപകടനില തരണം ചെയ്തു. മൂവാറ്റുപുഴ സ്വദേശി അഖിലിനെ ഇന്നലെ രാത്രിയാണ് കാമുകിയുടെ സഹോദരൻ ബേസിൽ എൽദോസ് വെട്ടിയത്. ശസ്ത്രക്രിയക്ക് ശേഷം നില ഗുരുതരമായതിനാൽ അഖിലിനെ കോട്ടയം മെഡിക്കൽ കോളേജിലെ വാർഡിലേക്ക് മാറ്റി.

കറുകടം സ്വദേശിയാണ് ബേസിൽ എൽദോസ്. ബേസിലിന്റെ സഹോദരിയെ അഖിൽ പ്രണയിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ആക്രമണത്തിൽ അഖിലിന്റെ കഴുത്തിലും കയ്യിലും വെട്ടേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റിട്ടുണ്ട്. ബേസിലിനൊപ്പം എത്തിയ സുഹൃത്ത് (ബൈക്കോടിച്ചയാൾ) പോലീസ് പിടിയിലായിട്ടുണ്ട്. കറുകടം സ്വദേശി പതിനേഴുകാരനെ പോലീസ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബേസിലിനായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഇന്നലെ വൈകിട്ടാണ് മൂവാറ്റുപുഴയിലെ മെഡിക്കൽ സ്റ്റോറിലെത്തിയ അഖിലിനെയും സുഹൃത്തിനെയും മറ്റൊരു ബൈക്കിലെത്തിയ ബേസിൽ വെട്ടിയത്. ബേസിൽ വടിവാളുമായി വീട്ടിൽ നിന്നിറങ്ങിയപ്പോൾ സഹോദരി അഖിലിനെ വിളിച്ചറിയിച്ചിരുന്നു. എന്നാൽ ടൗണിൽ വെച്ച് ഇത്തരത്തിലൊരു കൊലപാതകശ്രമം നടക്കുമെന്ന് അഖിലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വിവരം.

എന്നാൽ കൊല്ലണമെന്ന ഉദേശത്തോടെ തന്നെയാണ് ബേസിൽ അഖിലിനെ വെട്ടിയതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അരുൺ പറയുന്നത്. ‘ബേസിലിന്റെ സഹോദരിയും അഖിലും പ്ലസ്ടുവിന് സഹപാഠികളായിരുന്നു. ബേസിൽ ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിർത്തിരുന്നു. ബൈക്കിലെത്തിയ ബേസിൽ രണ്ട് കയ്യിലുമുണ്ടായിരുന്ന വാളുകൾ ഉപയോഗിച്ച് അഖിലിനെ വെട്ടി. കൈ കൊണ്ട് തടുത്തതുകൊണ്ടാണ് തലയിൽ കാര്യമായി പരിക്കേൽക്കാതിരുന്നത്. കൈ, പുറം, ചുമൽ എന്നിവിടങ്ങളിൽ വെട്ടേറ്റു. തടയാൻ ശ്രമിച്ചപ്പോൾ എനിക്കു നേരെ തിരിഞ്ഞു’. താൻ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അഖിലിന്റെ സുഹൃത്ത് പ്രതികരിച്ചു. അതേ സമയം മൂവാറ്റുപുഴയിലേത് ദുരഭിമാന കൊലപാതക ശ്രമമല്ലെന്ന് ആലുവ റൂറൽ എസ്പി കെ കാർത്തിക് വ്യക്തമാക്കി.

Exit mobile version