ഗർഭിണിയായ ആന ചരിഞ്ഞത് മലപ്പുറത്തെന്ന് പറഞ്ഞത് വനംവകുപ്പ്; പാലക്കാട് എന്ന് തിരുത്താനും അക്രമാസക്തമായ ജില്ലയെന്ന പരാമർശം പിൻവലിക്കാനും തയ്യാറാകാതെ മനേക ഗാന്ധി

ന്യൂഡൽഹി: ഗർഭിണിയായ ആന പാലക്കാട് അമ്പലപ്പാറയിൽ വെച്ച് സ്‌ഫോടക വസ്തു കടിച്ച് ചരിഞ്ഞ സംഭവത്തിലെ വിവാദ പ്രസ്താവന പിൻവലിക്കാൻ തയ്യാറാകാതെ മനേക ഗാന്ധി. മലപ്പുറത്താണ് സംഭവം നടന്നതെന്നും ഇന്ത്യയിലെ തന്നെ അക്രമാസക്തമായ ജില്ലയാണ് മലപ്പുറമെന്നും ആയിരുന്നു മനേക ഗാന്ധിയുടെ പ്രസ്താവന. എന്നാൽ പിന്നീട് ഇത് നടന്നത് പാലക്കാട് മണ്ണാർക്കാടാണ് എന്നു തിരിച്ചറിഞ്ഞിട്ടും മനേക ഗാന്ധി പരാമർശം തിരുത്താൻ തയ്യാറായില്ല.

മലപ്പുറത്താണ് ആനയെ പടക്കം വെച്ച് കൊന്നതെന്ന് പറഞ്ഞത് വനം വകുപ്പിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ചാണെന്ന് മനേക ഗാന്ധി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, സ്ഥലം എവിടെ എന്നത് പ്രസക്തമല്ലെന്നും മേനക ഗാന്ധി പ്രതികരിച്ചെന്നും ഏഷ്യാനെറ്റ് പറയുന്നു.

മലപ്പുറത്തല്ല പാലക്കാടാണ് സംഭവം നടന്നതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിട്ടില്ലെന്ന് പറഞ്ഞ മനേക ഗാന്ധി പാലക്കാടാണ് സംഭവം നടന്നതെന്ന് തിരുത്തിപ്പറയാനും തയ്യാറായില്ല. കേരളത്തിൽ ആനകളോടുള്ള അക്രമം വ്യാപകം ആണെന്നും മനേക ഗാന്ധി ആരോപിച്ചു. സർക്കാർ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ആനകളുടെ സ്വകാര്യ ഉടമസ്ഥതത അവസാനിപ്പിക്കാൻ നടപടി വേണമെന്ന ആവശ്യത്തോട് സർക്കാർ മുഖം തിരിക്കുകയാണെന്നും മനേക ഗാന്ധി കുറ്റപ്പെടുത്തി.

Exit mobile version