പള്ളിസെമിത്തേരിയില്‍ സംസ്‌കാരം നടത്താന്‍ അനുവദിക്കാതെ നാട്ടുകാര്‍; കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് മരിച്ച വൈദികന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍. കൊവിഡ് പ്രോട്ടൊകോള്‍ അനുസരിച്ച് ഇന്ന് വൈകിട്ട് നാലരയോടെ വട്ടിയൂര്‍ക്കാവ് മലമുകള്‍ സെമിത്തേരിയിലാണ് മൃതദേഹം അടക്കാന്‍ ഉദേശിച്ചിരുന്നത്. എന്നാല്‍ ഇതിനായി എത്തിയ ഉദ്യോഗസ്ഥരെയാണ് നാട്ടുകാര്‍ തടഞ്ഞത്. ഇതോടെ മൃതദേഹം വീണ്ടും മോര്‍ച്ചറിയിലേക്ക് മാറ്റി.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നതെന്ന് നഗരസഭ വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ അംഗീകരിച്ചില്ല. ഇതോടെ സംസ്‌കാര നടപടികള്‍ നഗരസഭാ അധികൃതര്‍ നിര്‍ത്തിവെച്ചു തിരികെ പോയി. പിന്നീട് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞദിവസമാണ് നാലാഞ്ചിറ സ്വദേശിയായ ഫാദര്‍ കെജി വര്‍ഗീസ്(77) മരണപ്പെട്ടത്. ഇദ്ദേഹത്തിന് ശ്വാസകോശത്തില്‍ രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നേരത്തേ പേരൂര്‍ക്കട ജനറല്‍ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇതേത്തുടര്‍ന്ന് പേരൂര്‍ക്കട ആശുപത്രിയിലെ രണ്ടു വാര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ഒപ്പം, ഒമ്പതു ഡോക്ടര്‍മാരോടു ക്വാറന്റൈനിലേക്ക് പോകാനും നിര്‍ദേശിച്ചു. മെഡിക്കല്‍ കോളേജില്‍ വൈദികനുമായി അടുത്ത് ഇടപഴകിയ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സ്രവ പരിശോധന നടത്തും.

Exit mobile version