ഒപ്പുകള്‍ ഒറ്റനോട്ടത്തില്‍ മന:പാഠം: പതിനായിരത്തിന് യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് മുതല്‍ ആര്‍സി വരെ തയ്യാര്‍, വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വില്‍പ്പന നടത്തിയ സംഘം അറസ്റ്റില്‍

മലപ്പുറം: ആര്‍സികളും ലൈസന്‍സുകളും സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകളും വ്യാജമായി നിര്‍മിച്ച് വില്‍പ്പന നടത്തുന്ന സംഘം പെരിന്തല്‍മണ്ണയില്‍ പിടിയില്‍. പൊന്‍മള പട്ടത്ത് മൊയ്തീന്‍ എന്ന മൊയ്തീന്‍ കുട്ടി (44), പെരിന്തല്‍മണ്ണ പട്ടിക്കാട് മുള്ള്യാകുര്‍ശ്ശി നമ്പൂത്ത് ഷിഹാബുദ്ദീന്‍(40) എന്നിവരാണ് അറസ്റ്റിലായത്.

വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന സംഘത്തെ കുറിച്ച് മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി പിസി ഹരിദാസന്റെ നേതൃത്വത്തില്‍ സിഐ ശശീന്ദ്രന്‍ മേലെയില്‍, പെരിന്തല്‍മണ്ണ പ്രത്യേക അന്വേഷണ സംഘം എന്നിവരാണ് പ്രതികളെ പിടികൂടിയത്.

7ാംക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള മൊയ്തീന്‍ കുട്ടി യൂണിവേഴ്‌സിറ്റി അധികാരികള്‍, ആര്‍ടിഒ എന്നിങ്ങനെയുള്ളവരുടെ ഒപ്പുകള്‍ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനും അതുപോലെത്തന്നെ ആര്‍ക്കും മനസ്സിലാകാത്തരീതിയില്‍ സര്‍ട്ടിഫിക്കറ്റില്‍ ഇടാനും സീല്‍, കമ്പ്യൂട്ടറില്‍ തന്നെ നിര്‍മിച്ച് പതിപ്പിക്കാനും വിദഗ്ദനാണ്. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ 10000 മുതല്‍ 25000 വരെ രൂപയ്ക്കാണ് വില്‍ക്കുന്നത്.

മലപ്പുറം കോട്ടപ്പടിയില്‍ പ്രിന്റെക്സ് എന്ന പ്രിന്റിങ് സ്ഥാപനത്തില്‍ വച്ച് മൊയ്തീന്‍ കുട്ടിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി ഉണ്ടാക്കി എത്തിക്കുന്നത്. മൊയ്തീന്‍ കുട്ടിയെ കസ്റ്റഡിയിലെടുത്ത് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, പ്രിന്റര്‍, ലാമിനേഷന്‍ മെഷീന്‍, സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റ് ചെയ്യാനുള്ള പ്രത്യേക തരം പേപ്പര്‍ എന്നിവ കണ്ടെടുത്തു. മൊമെന്റോകളും മറ്റും പ്രിന്റ് ചെയ്യുന്നതിന്റെ മറവില്‍ മൊയ്തീന്‍ കുട്ടി വ്യാജ സര്‍ട്ടിഫിക്കറ്റുകളും മറ്റും നിര്‍മ്മിച്ച് വില്‍പ്പന നടത്തിവരികയായിരുന്നു.

ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഓര്‍ഡറുകള്‍ വിദേശത്ത് നിന്നു പോലും വരുന്നുണ്ട്. നാട്ടില്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കും ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതായി പറയുന്നുണ്ട്.

Exit mobile version