തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്നും മദ്യം വിൽക്കാനായി ഏർപ്പെടുത്തിയ വെർച്വൽ ക്യൂ സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിനായി ഇടപെട്ട് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ബെവ് ക്യൂ മൊബൈൽ ആപ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് എക്‌സൈസ് മന്ത്രി റിപ്പോർട്ട് തേടി. സംസ്ഥാന ബിവറേജസ് കോർപറേഷനിൽ നിന്നും സ്റ്റാർട്ടപ്പ് മിഷനിൽ നിന്നുമാണ് മന്ത്രി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ഇതുസംബന്ധിച്ചു നടന്ന പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി വിലയിരുത്തി. ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്പ് വഴി ടോക്കൺ ലഭ്യമാക്കാനുള്ള സംവിധാനത്തിലെ പോരായ്മകൾ പരിഹരിച്ചതായി യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകിട്ട് 6.30 മുതൽ ബെവ് ക്യൂ ആപ്പ് വഴി മേയ് 30ലേക്കുള്ള ടോക്കണുകൾ ലഭിക്കും.
ഒരു ദിവസം ഏകദേശം 4.5 ലക്ഷം ഉപഭോക്താക്കൾക്കാണ് സാമൂഹിക അകലം പാലിച്ച് മദ്യവിതരണം നടത്താനാവുക. മേയ് 31 (ഞായറാഴ്ച), ജൂൺ ഒന്ന് (ഡ്രൈ ഡേ) തിയതികളിൽ മദ്യവിതരണ കേന്ദ്രങ്ങൾക്ക് അവധിയാണെന്നും ബെവ്‌കോ അറിയിച്ചു. ജൂൺ രണ്ടു മുതൽ എല്ലാ സാങ്കേതിക പരിമിതികളും പരിഹരിക്കുമെന്ന് ബെവ്‌കോ എംഡി പ്രതികരിച്ചു.