തിരുവനന്തപുരം: എല്ലാ മലയാളികളേയും നാട്ടിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിലും ഇത് ഒറ്റയടിക്ക് സാധ്യമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന എല്ലാവരേയും കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, പ്രവാസികളാകെ ഒന്നിച്ച് എത്തിയാൽ വലിയ പ്രശ്‌നമുണ്ടാകും. രോഗികളുടെ എണ്ണം സ്വാഭാവികമായി വർധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്ത് നിന്ന് 1.34 ലക്ഷം പേരാണ് കേരളത്തിലേക്ക് തിരികെ വരാൻ രജിസ്റ്റർ ചെയ്തത്. ഇതിൽ 11000 പേർ ഇതുവരെ സംസ്ഥാനത്ത് എത്തി. മറ്റ് സംസ്ഥാനങ്ങളിലുള്ള 3.80 ലക്ഷം പേർ കേരളത്തിലേക്ക് വരാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 2.16 ലക്ഷം പേർക്ക് പാസ് നൽകി. പാസ് ലഭിച്ച 1.01 ലക്ഷം പേർ നാട്ടിലേക്ക് വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട്ടിലേക്ക് തിരിച്ച് വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരണമെന്നാണ് ആഗ്രഹം. എന്നാൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരാൻ കഴിയില്ല. ലക്ഷക്കണക്കിന് ആളുകളാണ് വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളത്. വിസ കാലാവധി കഴിഞ്ഞവർ, വിദ്യാർത്ഥികൾ, ഗർഭിണികൾ, വയോധികർ, അവശത അനുഭവിക്കുന്നവർ എന്നിവർക്ക് മുൻഗണന നൽകണം. മറ്റ് സംസ്ഥാനങ്ങളിലുള്ള 3.80 ലക്ഷം പേർ കേരളത്തിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു. 2.16 ലക്ഷം പേർക്ക് പാസ് നൽകി. പാസ് ലഭിച്ച 1.01 ലക്ഷം പേർ വന്നു. വിദേശത്ത് നിന്ന് 1.34 ലക്ഷം പേർ തിരികെ വരാൻ രജിസ്റ്റർ ചെയ്തു. 11000 പേർ സംസ്ഥാനത്ത് എത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.