കേരളം ആരോഗ്യ രംഗത്ത് ഒന്നാം സ്ഥാനത്ത് എത്തിയതിന്റെ ക്രഡിറ്റ് തിരുവിതാംകൂര്‍ കൊട്ടാരത്തിന് തന്നെ, എകെ ആന്റണിക്ക് പിന്തുണ അറിയിച്ച് വിടി ബല്‍റാം

തിരുവനന്തപുരം: കേരളം കൊറോണ മഹാമാരിക്കെതിരെ പൊരുതുകയാണ്. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും ഒറ്റക്കെട്ടായാണ് പോരാട്ടം. അതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി നടത്തിയ പ്രതികരണം ചര്‍ച്ചയായിരിക്കുകയാണ്. കേരളം ആരോഗ്യ രംഗത്ത് ഒന്നാം സ്ഥാനത്ത് എത്തിയതിന്റെ ക്രഡിറ്റ് തിരുവിതാംകൂര്‍ കൊട്ടാരത്തിനാണെന്നാണ് ആന്റണി പറഞ്ഞത്.

കൊറോണ പ്രതിരോധത്തില്‍ കേരളം വല്ലാതെ അങ്ങ് അഹങ്കരിക്കുകയൊന്നും വേണ്ട എന്നും ആന്റണി പ്രതികരിച്ചു. ഇത് പിന്നീട് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഇപ്പോഴിതാ ആന്റണിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം.

സംസ്ഥാന തല ആശുപത്രികളും ജില്ലാ തല ആശുപത്രികളും ഇവിടെയുണ്ട്. കൂടാതെ ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത വിധത്തില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളും ഇവിടെയുണ്ട്. രാജഭരണ കാലത്ത് തുടങ്ങിയ ആരോഗ്യ രംഗത്തെ ശ്രമങ്ങള്‍ ഒരു സര്‍ക്കാരും നിര്‍ത്തിയിട്ടില്ല എന്നാണ് എകെ ആന്റണി പറഞ്ഞതെന്ന് വിടി ബല്‍റാം പറഞ്ഞു.

ശ്രീ എ കെ ആന്റണി ഈ പറഞ്ഞതില്‍ എന്താണിത്ര അപാകത? ആരോഗ്യമേഖലയില്‍ കേരളത്തിന്റെ വളര്‍ച്ചയെ ചരിത്രപരമായി വിശകലനം ചെയ്ത ഇതിനെയാണോ ‘രാജഭക്തി’യായൊക്കെ വളച്ചൊടിക്കുന്നത്? ഈ സിപിഎമ്മുകാര്‍ക്ക് ഇതെന്തുപറ്റി? ഓരോ ദിവസവും കോണ്‍ഗ്രസിലെ ഓരോ നേതാവിനെ വീതം തെരഞ്ഞുപിടിച്ച് അധിക്ഷേപിക്കുക എന്നതാണോ നിങ്ങളുടെ ഏക ലക്ഷ്യം? എന്നും വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

‘തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രി തുടങ്ങിയത് തിരുവിതാംകൂര്‍ മഹാരാജാവാണ്. വാക്‌സിന്‍ കേരളത്തില്‍ ആദ്യമായി പരീക്ഷിച്ചത് തിരുവിതാംകൂര്‍ രാജകുടുംബമാണ്. അത് കഴിഞ്ഞ് ക്രിസ്ത്യന്‍ മിഷണറിമാര്‍ വന്നു. പിന്നെ എല്ലാ സമുദായ സംഘടനകളും വന്നു. പിന്നീട് തിരുവിതാംകൂറിലെ പട്ടം താണുപിള്ള സര്‍ക്കാരും കൊച്ചിയിലെ ഇക്കണ്ടവാര്യരും മലബാറിലെ മദിരാശി സര്‍ക്കാരും ആരോഗ്യ രംഗത്ത് വികസനം കൊണ്ടുവന്നു.

ഒടുവില്‍ കേരളം വന്നു. മാറിമാറി വന്ന എല്ലാ ഗവണ്‍മെന്റുകള്‍ക്കും ആരോഗ്യ രംഗത്തും വിദ്യാഭ്യാസത്തിനുമാണ് ഏറ്റവും ഊന്നല്‍ കൊടുത്തത്. റവന്യൂ വരുമാനത്തിന്റെ ഏറ്റവും കൂടുതല്‍ പോകുന്നത് ഈ വിഭാഗങ്ങളിലാണ്. അങ്ങനെ തുടര്‍ച്ചയായി വന്ന വിവിധ ജനകീയ സര്‍ക്കാരുകളുടെ പ്രവര്‍ത്തന ഫലമായാണ് വേറെ ഒരിടത്തും ഇല്ലാത്ത വിധത്തില്‍ ആരോഗ്യരംഗം ശക്തമായിരിക്കുന്നത്.

സംസ്ഥാന തല ആശുപത്രികളും ജില്ലാ തല ആശുപത്രികളും ഇവിടെയുണ്ട്. കൂടാതെ ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത വിധത്തില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളും ഇവിടെയുണ്ട്. അപ്പോള്‍ പറഞ്ഞു വരുന്നത് രാജഭരണ കാലത്ത് തുടങ്ങിയ ആരോഗ്യ രംഗത്തെ ശ്രമങ്ങള്‍ ഒരു സര്‍ക്കാരും നിര്‍ത്തിയിട്ടില്ല എന്നാണ്.

അതിന്റെയൊക്കെ ഫലമായാണ് കേരളത്തിന് ഇതിനെയൊക്കെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ടായത്. ഇപ്പോഴത്തെ സര്‍ക്കാരും അത് തുടരുന്നു, ആരോഗ്യ രംഗത്ത് ശ്രദ്ധിക്കുന്നു.

അതാണ് കേരളം ഒന്നാം സ്ഥാനത്താകുന്നതിന്റെ പ്രധാന കാരണം’,
ആന്റണി വ്യക്തമാക്കി.

ശ്രീ എ കെ ആന്റണി ഈ പറഞ്ഞതില്‍ എന്താണിത്ര അപാകത? ആരോഗ്യമേഖലയില്‍ കേരളത്തിന്റെ വളര്‍ച്ചയെ ചരിത്രപരമായി വിശകലനം ചെയ്ത ഇതിനെയാണോ ‘രാജഭക്തി’യായൊക്കെ വളച്ചൊടിക്കുന്നത്? ഈ സിപിഎമ്മുകാര്‍ക്ക് ഇതെന്തുപറ്റി? ഓരോ ദിവസവും കോണ്‍ഗ്രസിലെ ഓരോ നേതാവിനെ വീതം തെരഞ്ഞുപിടിച്ച് അധിക്ഷേപിക്കുക എന്നതാണോ നിങ്ങളുടെ ഏക ലക്ഷ്യം?

Exit mobile version