ആര്‍ത്തശുദ്ധിയെക്കുറിച്ച് ചോദിച്ചാല്‍ 51 വെട്ടിനെക്കുറിച്ചു പറയും, ആര്‍എസ്എസിനെ കുറിച്ച് ചോദിച്ചാല്‍ ചെന്നിത്തല തല തിരിക്കും..! പ്രതിപക്ഷനേതാവിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം:ഒരു വിഷയത്തില്‍ ഊന്നിയ ചര്‍ച്ചയെ അട്ടിമറിക്കാന്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത കുതര്‍ക്കവുമായി ഇറങ്ങും. ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി മന്ത്രി തോമസ് ഐസക്. സമൂഹമാധ്യമത്തിലൂടെ ഐസക് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നുവെന്ന ചെന്നിത്തലയുടെ ആരോപണത്തിനാണുമറുപടി.

ചെന്നിത്തല എന്ത് മുടന്തന്‍ ന്യായമാണ് ഉന്നയിക്കുന്നത് സഭയ്ക്കകത്ത് സ്ത്രീയുടെ ആര്‍ത്തശുദ്ധിയെക്കുറിച്ച് എന്താണഭിപ്രായം എന്നു ചോദിച്ചാല്‍ 51 വെട്ടിനെക്കുറിച്ചു പറയുന്നതാണു വാട്ട് എബൗട്ടറി എന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ആര്‍എസ്എസുകാരായ വത്സന്‍ തില്ലങ്കേരി മുതല്‍ കെ സുരേന്ദ്രന്‍ വരെയുള്ളവരാണു ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കു കാരണക്കാര്‍. അവരില്‍ ചിലര്‍ ഇപ്പോള്‍ ജയിലിലാണ്. എന്തുകൊണ്ടാണ് അവര്‍ക്കെതിരെ ഒരക്ഷരം സഭയിലോ പുറത്തോ പ്രതിപക്ഷ നേതാവ് ഉച്ചരിക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.

തോമസ് ഐസകിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം…

“വാട്ട് എബൌട്ടറി” എന്നൊരു ലോജിക്കൽ ഫാലസിയെക്കുറിച്ച് നമ്മുടെ പ്രതിപക്ഷ നേതാവ് കേട്ടിട്ടുണ്ടോ ആവോ? ഒരു വിഷയത്തിൽ ഊന്നിയ ചർച്ചയെ അട്ടിമറിക്കാൻ അതുമായി യാതൊരു ബന്ധവുമില്ലാത്ത കുതർക്കവുമായി ഇറങ്ങും. പരാമർശിത വിഷയത്തിൽ ഒന്നും പറയാനില്ലത്തപ്പോഴാണ് ഈ അടവ്. ലളിതമായി പറഞ്ഞാൽ, സ്ത്രീകളിൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്ന ആർത്തവാശുദ്ധിയെക്കുറിച്ച് എന്താണഭിപ്രായം എന്നു ചോദിച്ചാൽ അമ്പത്തൊന്ന് വെട്ടിനെക്കുറിച്ച് പറയുന്നതാണ് വാട്ട് എബൌട്ടറി.

അറം പറ്റുന്നു എന്ന പ്രയോഗത്തിൽപിടിച്ചുള്ള അഭ്യാസമൊക്കെ അവിടെ നിൽക്കട്ടെ. ശബരിമലയിലെ യുവതിപ്രവേശം സാധ്യമാക്കിയ സുപ്രിംകോടതി വിധിയെക്കുറിച്ചാണല്ലോ നമ്മുടെ ചർച്ച. രമേശ് ചെന്നിത്തലയുടെ സുദീർഘമായ മറുപടി ഞാൻ വായിച്ചു നോക്കി. ഇപ്പറഞ്ഞ വിഷയത്തിലെ നിലപാടു കണ്ടുപിടിക്കാൻ. ആ വിഷയത്തിൽ മാത്രം തൊടാതെ ട്രിപ്പീസുകളിയിലെ പ്രാഗത്ഭ്യം പ്രദർശിപ്പിക്കുകയാണ് പതിവുപോലെ പ്രതിപക്ഷ നേതാവ്.

വിഷയം ശബരിമലയിലെ യുവതീപ്രവേശമാണ്. അതേക്കുറിച്ചു ചോദിക്കുമ്പോൾ വിഷയം മാറ്റിയിട്ടൊന്നും ഒരു കാര്യവുമില്ല. എന്തിനാണ് ഇന്ന് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചത്? സമരം ആസൂത്രണം ചെയ്ത ബിജെപി പിന്മാറിയത് പ്രതിപക്ഷ നേതാവ് അറിഞ്ഞിരിക്കുമല്ലോ? ആ സമരത്തിലേയ്ക്കാണല്ലോ കൊടിപിടിക്കാതെ പങ്കെടുക്കാൻ കോൺഗ്രസുകാരെ നിയോഗിച്ചത്? ഇപ്പോഴോ?

ശബരിമലയിൽ 144 പ്രഖ്യാപിച്ചത് പിൻവലിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഹൈക്കോടതി ശരിവെച്ച നടപടിയാണ്. അതു പിൻവലിക്കണമെന്ന് ആർക്കു വേണ്ടിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്? ശബരിമലയിൽ കുഴപ്പം സൃഷ്ടിക്കാൻ വരുന്നത് ആർഎസ്എസുകാരാണ്. നിയന്ത്രണങ്ങളിൽ പൊറുതിമുട്ടി സമരം ഉപേക്ഷിച്ചു പോകേണ്ടിവന്നതും അവർക്കാണ്. അവരുടെ വക്കാലത്തെന്തിന് രമേശ് ചെന്നിത്തല ഏറ്റെടുക്കണം?

ആർഎസ്എസുകാരായ വത്സൻ തില്ലങ്കേരി മുതൽ കെ സുരേന്ദ്രൻ വരെയുള്ളവരാണ് ശബരിമലയിലെ നിയന്ത്രണങ്ങൾക്ക് കാരണക്കാർ. അവരിൽ ചിലർ ഇപ്പോൾ ജയിലിലാണ്. റാന്നി താലൂക്കിൽപ്പോലും പ്രവേശിക്കരുത് എന്ന നിബന്ധനയോടെയാണ് അക്രമികൾക്ക് ജാമ്യം ലഭിച്ചത്. ശബരിമലയിൽ അവർ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ ലൈവായി കണ്ടവരാണ് നാം. എന്തുകൊണ്ടാണ് അവർക്കെതിരെ ഒരക്ഷരം സഭയിലോ പുറത്തോ പ്രതിപക്ഷ നേതാവ് ഉച്ചരിക്കാത്തത്?

ശബരിമലയെച്ചൊല്ലി സംഘപരിവാർ സ്വീകരിക്കുന്ന നിലപാടുകൾക്കു പിന്നിലെ സവർണതാൽപര്യങ്ങൾ ചർച്ച ചെയ്യുന്നതിൽ പ്രതിപക്ഷ നേതാവ് അരിശം കൊണ്ടിട്ടു കാര്യമില്ല. ചരിത്രത്തിൽ സാമാന്യമായ ധാരണയെങ്കിലുമുള്ള ആർക്കും ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിർക്കുന്ന സവർണതയുടെ രാഷ്ട്രീയത്തെ തിരിച്ചറിയാം.

ശബരിമലയിലെ സ്ത്രീവിലക്കിനെ ന്യായീകരിക്കാൻ ആർത്താവശുദ്ധിയാണ് സുപ്രിംകോടതിയിൽ ഉന്നയിച്ചത്. ഇക്കാര്യം പരസ്യമാണ്.

തന്ത്രസമുച്ചയം, ശാങ്കരസ്മൃതി തുടങ്ങിയ പ്രാചീനഗ്രന്ഥങ്ങളെ ആധാരമാക്കി സ്ത്രീകൾക്ക് നിഷ്കർഷിച്ചിരിക്കുന്ന ആർത്തവാശുദ്ധിയെ ചെന്നിത്തലയും കോൺഗ്രസും അംഗീകരിക്കുന്നുണ്ടോ? ഈ പ്രാചീനഗ്രന്ഥങ്ങളിൽ വിവക്ഷിച്ചിരിക്കുന്ന ആചാരങ്ങൾ ഇക്കാലത്തും പാലിക്കണമെന്ന് പ്രതിപക്ഷ നേതാവിന് അഭിപ്രായമുണ്ടോ? എന്തുകൊണ്ടാണ് ഈ കാര്യങ്ങളിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡൻ്റ് സ്വീകരിച്ച നിലപാടിനോട് കേരളത്തിലെ ഘടകം വിയോജിക്കുന്നത്? അതിന്റെ കാരണങ്ങൾ പറയൂ. നമുക്കു ചർച്ച ചെയ്യാം.

ശബരിമല കേസിലെ സുപ്രിംകോടതി അദ്ദേഹം മനസിരുത്തി വായിച്ചിട്ടുണ്ടോ എന്നെനിക്ക് സംശയമുണ്ട്. Convention on Elimination of all forms of Discrimination Against Women (CEDAW) എന്ന അന്താരാഷ്ട്ര ഉടമ്പടിയെക്കുറിച്ച് ആ വിധിയിൽ പ്രതിപാദിച്ചിട്ടുണ്ട്. 1980ലാണ് ഈ ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവെച്ചത്. ആർത്തവത്തെ ആധാരമാക്കി പാരമ്പര്യമായി സ്ത്രീയ്ക്കു കൽപ്പിച്ചിരിക്കുന്ന ഭ്രഷ്ട് തുടങ്ങിയ വിവേചനങ്ങൾ ഒഴിവാക്കേണ്ടത് ഈ ഉടമ്പടിയിൽ ഒപ്പുവെച്ച അംഗരാഷ്ട്രങ്ങളുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യങ്ങൾ ഹർജിക്കാർ സുപ്രിംകോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിശ്വാസികളെപ്പിടിച്ചാണല്ലോ, ഇരട്ടത്താപ്പിൻ്റെയും മലക്കം മറിയലിൻ്റെയും പുതിയ അടവുകൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ കാര്യവും പറയാം. ഏതു വിശ്വാസിയ്ക്കൊപ്പമാണ് ചെന്നിത്തലയും സംഘവും? ശബരിമലയിൽ സ്ത്രീകൾ പ്രവേശിപ്പിക്കരുത് എന്ന നിലപാടാണോ എല്ലാ വിശ്വാസികൾക്കും? അല്ലല്ലോ. നിത്യ ചൈതന്യയതി മുതൽ ലീലാവതി ടീച്ചർ വരെയുള്ളവരെ വിശ്വാസികളുടെ ഗണത്തിൽപ്പെടുത്താൻ രമേശ് ചെന്നിത്തല തയ്യാറാകുമോ?

1991ലെ ഹൈക്കോടതി വിധി വന്നപ്പോൾ അതിനെ ധീരമായി എതിർത്ത വിശ്വാസിയാണ് നിത്യചൈതന്യ യതി. സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത വിശ്വാസിയാണ് ലീലാവതി ടീച്ചർ. അങ്ങനെ രാജ്യത്തെ ഭരണഘടനയ്ക്കും സുപ്രിംകോടതി വിധിയ്ക്കും ഒപ്പം നിൽക്കുന്ന വിശ്വാസികളുണ്ട്. അവരെ പരിഗണിക്കാനോ അവരുടെ നിലപാടു മനസിലാക്കാനോ രമേശ് ചെന്നിത്തല തയ്യാറാകുമോ? ഈ വിശ്വാസികളെ തഴഞ്ഞ് ആർഎസ്എസിനും സംഘപരിവാറിനും ഒപ്പം നിൽക്കുന്നതിന്റെ ന്യായമെന്ത്?

ഇക്കാര്യങ്ങളിലൊക്കെ എന്താണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്? കോൺഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട നേതാവല്ലേ, രമേശ് ചെന്നിത്തല? നിലപാടു പറയാനുള്ള ബാധ്യതയിൽ നിന്ന് എന്തിനൊളിച്ചോടുന്നു? കാടുംപടപ്പും തല്ലി ഒച്ചയുണ്ടാക്കി ആരെപ്പറ്റിക്കാമെന്നാണ് അദ്ദേഹം കരുതുന്നത്?

“ഈ ലോകം നശിക്കുന്നതു തിന്മ ചെയ്യുന്നവരെ കൊണ്ടായിരിക്കുകയില്ല, പകരം തിന്മ കണ്ടിട്ട് അതിനെതിരെ പ്രതികരിക്കാതിരിക്കുന്നവരെ കൊണ്ടായിരിക്കും”എന്ന ആല്‍ബർട്ട് ഐൻസ്റ്റീൻ്റെ വരികൾ രമേശ് ചെന്നിത്തല തൻ്റെ മറുപടിക്കുറിപ്പിൽ ഉദ്ധരിച്ചിട്ടുണ്ട്. നല്ല കാര്യം.

തിന്മ ചെയ്യുന്ന ആർഎസ്എസും അതിനെതിരെ പ്രതികരിക്കാതിരിക്കുന്ന ചെന്നിത്തലയും തീർച്ചയായും ഐൻസ്റ്റീൻ കുറിച്ച വരികളുടെ പരിധിയിൽ വരും. കേരള ജനതയെ അതോർമ്മിപ്പിച്ചതിന് നന്ദി.

Exit mobile version