കൊവിഡ് കെയർ സെന്ററിനായി കണ്ടെത്തിയ കെട്ടിടം ഏറ്റെടുത്ത് നൽകിയില്ല; ചെങ്ങന്നൂരിൽ വില്ലേജ് ഓഫീസർക്ക് സസ്‌പെൻഷൻ; തഹസിൽദാർക്ക് സ്ഥലംമാറ്റം

ആലപ്പുഴ: കൊവിഡ് രോഗബാധയ്ക്ക് സാധ്യതയുള്ളവരെ താമസിപ്പിക്കാനായി സർക്കാർ നിർദേശിച്ച കൊവിഡ് കെയർ സെന്ററിനായി കെട്ടിടം ഏറ്റെടുത്തു നൽകാത്ത സംഭവത്തിൽ വില്ലേജ് ഓഫീസർക്ക് സസ്‌പെൻഷൻ. ചെങ്ങന്നൂർ വെൺമണി വില്ലേജ് ഓഫീസർ റെജീന പി നാരായണനെയാണ് ആലപ്പുഴ ജില്ലാ കളക്ടർ സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നെത്തിയ രണ്ടു പേർക്ക് മണിക്കൂറുകളോളം മുറി ലഭിക്കാത്തതിനെ തുടർന്ന് കെട്ടിടത്തിന് പുറത്ത് നിൽക്കേണ്ട അവസ്ഥ വന്നിരുന്നു. ഇതേതുടർന്നാണ് നടപടി.

ചെന്നെയിൽ നിന്ന് ചെങ്ങന്നൂർ എത്തിയവരെ ക്വാറന്റൈനിൽ പാർപ്പിക്കാൻ നിശ്ചയിച്ച കൊവിഡ് കെയർ സെന്ററായ കൊഴുവല്ലൂർ സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജ് തുറക്കാത്തതിനും നിരുത്തരവാദപരമായി വിഷയം കൈകാര്യം ചെയ്തതിനുമാണ് നടപടിയെന്ന് കളക്ടർ വ്യക്തമാക്കി.

സംഭവത്തിൽ ചെങ്ങന്നൂർ തഹസിൽദാർ എസ് മോഹനൻ പിള്ളയെ സ്ഥലം മാറ്റുകയും ചെയ്തു. കാർത്തികപ്പള്ളി ഭൂരേഖ തഹസിൽദാർ ആയാണ് മോഹനൻപിള്ളയെ സ്ഥലം മാറ്റിയത്. നിലവിലെ കാർത്തികപ്പള്ളി ഭൂരേഖ തഹസിൽദാർ എം ബിജുകുമാറിനെ ചെങ്ങന്നൂർ തഹസിൽദാരായി നിയമിക്കുകയും ചെയ്തു.

ക്വാറന്റൈനിൽ താമസിപ്പിക്കുന്ന കൊവിഡ് കെയർ സെന്ററുകളുടെ താക്കോൽ അതത് വില്ലേജ് ഓഫീസർമാർ വാങ്ങി സൂക്ഷിക്കണം എന്ന് നേരത്തെ തന്നെ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിരുന്നു. കൊവിഡ് കെയർ സെൻറർ തുറക്കാത്തതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് തുറന്നുകൊടുത്തത്.

Exit mobile version