എല്ലാം അറിയാവുന്നയാളെന്ന ലേബലില്ല, അറിയാത്തത് അറിയില്ലെന്ന് പറയും, അയാള്‍ നയിക്കുന്നത് ഒരു നിശബ്ദവിപ്ലവമാണ്; രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി നെല്‍സണ്‍ ജോസഫ്

തിരുവനന്തപുരം; രാജ്യത്ത് കൊവിഡ് വ്യാപിക്കുമ്പോള്‍ സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കിയും വിമര്‍ശിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റും സജീവമാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുലിന്റെ ഇടപെടലുകളെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഡോ നെല്‍സണ്‍ ജോസഫ്.

രാജ്യം ലോക്ക് ഡൗണെന്നൊക്കെ ആലോചിക്കുന്നതിനും വളരെ വളരെ മുന്‍പേ കൊവിഡിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിച്ചുകൊണ്ട്, അതുണ്ടാക്കാന്‍ പോവുന്ന സാമ്പത്തിക തിരിച്ചടികളെക്കുറിച്ച് സംസാരിച്ചുകൊണ്ട് രാഹുല്‍ നേരത്തെ തന്നെ രംഗത്തുണ്ടെന്നും അയാള്‍ നയിക്കുന്നത് ഒരു നിശബ്ദവിപ്ലവമാണെന്നും നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

കയ്യടികളെക്കുറിച്ചും പൂ വിതറലുകളെക്കുറിച്ചും സംസാരിക്കുന്നതിലുമധികം ടെസ്റ്റുകളെക്കുറിച്ചും ടെസ്റ്റിങ്ങ് കിറ്റുകളെക്കുറിച്ചും അയാള്‍ സംസാരിച്ചു. അത് മാത്രമല്ല, കേള്‍ക്കേണ്ടവരുടെ വാക്കുകള്‍ കേട്ടുവെന്നും അവര്‍ക്ക് പറയാന്‍ അവസരം നല്‍കിയെന്നും നെല്‍സണ്‍ ജോസഫ് പറയുന്നു.

അതിമാനുഷമായ നെഞ്ചളവിന്റെ ബാദ്ധ്യത അയാള്‍ക്കില്ല. എല്ലാം അറിയാവുന്നയാളെന്ന ലേബലില്ല. ഒരിക്കലും തെറ്റുവരുത്തുകയില്ലാത്തൊരു പ്രജാപതിയല്ല അയാള്‍. അറിയില്ലാത്തത് അറിയില്ലെന്ന് അയാള്‍ പറയുന്നുണ്ട്. അതുകൊണ്ടയാള്‍ അറിവുള്ളവരോട് ചോദ്യങ്ങള്‍ ചോദിക്കും. ഉപദേശം ചോദിക്കും. ചോദ്യം ചോദിക്കുന്നത് പ്രോത്സാഹിപ്പിക്കും. കേള്‍ക്കുകയും ചെയ്യുമെന്നും രാഹുല്‍ ഗാന്ധിയായിരിക്കുന്നതിന്റെ ഗുണമതാണെന്നും കുറിപ്പില്‍ പറയുന്നു.

ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അയാള്‍ നയിക്കുന്നത് ഒരു നിശബ്ദവിപ്ലവമാണ്.

രാജ്യം ലോക്ക് ഡൗണെന്നൊക്കെ ആലോചിക്കുന്നതിനും വളരെ വളരെ മുന്‍പേ കൊവിഡിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിച്ചുകൊണ്ട്. അതുണ്ടാക്കാന്‍ പോവുന്ന സാമ്പത്തിക തിരിച്ചടികളെക്കുറിച്ച് സംസാരിച്ചുകൊണ്ട്..

ചോദ്യം ചോദിക്കേണ്ടിടത്ത് ചോദ്യം ചോദിച്ചുകൊണ്ട്, വിരല്‍ ചൂണ്ടേണ്ടതിനു നേര്‍ക്ക് വിരലുയര്‍ത്തിക്കൊണ്ട്, മറ്റാരും സംസാരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ചെറുകിട വ്യാപാരികളെക്കുറിച്ചും സാധാരണക്കാരെക്കുറിച്ചുമെല്ലാം സംസാരിച്ചുകൊണ്ട്.

കയ്യടികളെക്കുറിച്ചും പൂ വിതറലുകളെക്കുറിച്ചും സംസാരിക്കുന്നതിലുമധികം ടെസ്റ്റുകളെക്കുറിച്ചും ടെസ്റ്റിങ്ങ് കിറ്റുകളെക്കുറിച്ചും അയാള്‍ സംസാരിച്ചു. അത് മാത്രമല്ല, കേള്‍ക്കേണ്ടവരുടെ വാക്കുകള്‍ കേട്ടു..അവര്‍ക്ക് പറയാന്‍ അവസരം നല്‍കി.

രഘുറാം രാജന്റെയും രാഹുല്‍ ഗാന്ധിയുടെയും സംഭാഷണവും അതിനു ശേഷം നൊബേല്‍ സമ്മാന ജേതാവായ അഭിജിത് ബാനര്‍ജിയുമായുള്ള സംഭാഷണവുമെല്ലാം ഈ കൊവിഡിന്റെ സമയത്ത് പൊതു ഇടത്തില്‍ പ്രതിനിധാനം ചെയ്യപ്പെടുന്നത് കുറഞ്ഞുപോയ സാധാരണക്കാരെയും മൈഗ്രന്റ് തൊഴിലാളികളെയും കൂടി ഓര്‍മിക്കുന്നതായി.

താഴേക്കിടയിലെ അറുപത് ശതമാനത്തിന്റെ കയ്യില്‍ പണമെത്തിക്കുന്നതിനെക്കുറിച്ചും താല്‍ക്കാലിക റേഷന്‍ കാര്‍ഡ് നല്‍കുന്നതിനെക്കുറിച്ചും നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി പറഞ്ഞ് ഒരാഴ്ചപോലും തികയുന്നതിനു മുന്‍പും ദുരന്തവാര്‍ത്തകള്‍ കേട്ടുവല്ലോ….

പറയുകയും കേള്‍ക്കുകയും മാത്രമല്ല, ചോദ്യങ്ങളെ നേരിടാനും ഉത്തരം പറയാനും അയാള്‍ മടികാണിച്ചില്ല. പണ്ടുതൊട്ട് മടികാണിച്ചിട്ടുമില്ല. കോണ്‍ഗ്രസ് അതിന്റെ ഏറ്റവും മോശം അവസ്ഥയിലായിരുന്ന സമയത്ത് പോലും…

സംസ്ഥാനങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നും അയാള്‍ പറയുന്നുണ്ട്.

ഏറ്റവും പ്രധാനം അയാള്‍ ആശയങ്ങള്‍ തുറന്ന് പറയുന്നതിനെയും സംഭാഷണങ്ങളുണ്ടാവുന്നതിനെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ്.

പത്രപ്രവര്‍ത്തകരുമായി ഈ കൊവിഡ് കാലത്തും അയാള്‍ സംവാദം തുടരുന്നുണ്ട്. പണ്ട് പലതും പറഞ്ഞതില്‍ ചിലരൊക്കെ അയാളെക്കുറിച്ചുള്ള അഭിപ്രായം തിരുത്തുന്നുമുണ്ട്..

അതിമാനുഷമായ നെഞ്ചളവിന്റെ ബാദ്ധ്യത അയാള്‍ക്കില്ല. എല്ലാം അറിയാവുന്നയാളെന്ന ലേബലില്ല.

ഒരിക്കലും തെറ്റുവരുത്തുകയില്ലാത്തൊരു പ്രജാപതിയല്ല അയാള്‍..അറിയില്ലാത്തത് അറിയില്ലെന്ന് അയാള്‍ പറയുന്നുണ്ട്.

അതുകൊണ്ടയാള്‍ അറിവുള്ളവരോട് ചോദ്യങ്ങള്‍ ചോദിക്കും. ഉപദേശം ചോദിക്കും.. ചോദ്യം ചോദിക്കുന്നത് പ്രോത്സാഹിപ്പിക്കും.. കേള്‍ക്കുകയും ചെയ്യും.

രാഹുല്‍ ഗാന്ധിയായിരിക്കുന്നതിന്റെ ഗുണമതാണ്.

Exit mobile version