മൂന്ന് മാസം മുമ്പ് ഭർതൃഗൃഹത്തിൽ നിന്നും പാമ്പു കടിയേറ്റു; ചികിത്സ കഴിഞ്ഞ് സ്വന്തം വീട്ടിൽ വിശ്രമിക്കവെ വീണ്ടും പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

അഞ്ചൽ: കൊല്ലത്ത് പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. മൂന്നുമാസം മുൻപു ഭർതൃവീട്ടിൽ പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതിയാണ് കുടുംബവീട്ടിലെ കിടപ്പുമുറിയിൽ നിന്നും വീണ്ടും പാമ്പുകടിയേറ്റു മരിച്ചത്. ഏറം വെള്ളശേരി വീട്ടിൽ വിജയസേനന്റെയും മണിമേഖലയുടെയും മകൾ ഉത്രയ്ക്കാണു (25) ദാരുണാന്ത്യം.

ഭർത്താവ് അടൂർ പറക്കോട് സൂരജ് ഭവനിൽ സൂരജിന്റെ വീട്ടിൽ വച്ചു പാമ്പുകടിയേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി ഏറത്തെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചുവരുമ്പോഴാണു വീണ്ടും പാമ്പുകടിയേറ്റ് യുവതി മരിച്ചത്.

ഇന്നലെ രാവിലെ ഉത്രയെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ മുറിയിൽ നിന്നും പാമ്പിനെ കണ്ടെത്തി. ഉത്രയെ അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് ഭർത്താവ് സൂരജ്. മകൻ: ധ്രുവ്.

Exit mobile version