അച്ഛനും കുഞ്ഞുചേച്ചിയും നഷ്ടമായ ലോകത്തേക്ക് അവൻ കണ്ണുതുറന്നു; അമ്മ രേവതിക്ക് ആശ്വാസത്തണലായി ഈ ആൺകുഞ്ഞ്

കൊച്ചി: പിറന്നു വീഴുന്നതിന് മണിക്കൂറുകൾ മുമ്പെ കുഞ്ഞു ചേച്ചിയും അച്ഛനും നഷ്ടമായതിന്റെ വേദനകളൊന്നും അറിയാതെ ആ കുഞ്ഞുജീവൻ ഭൂമിയിൽ പിറന്നു വീണു. അമ്മ രേവതിക്ക് കൂട്ടായും തണലായും ഇനി ഈ ആൺകുഞ്ഞുമാത്രം. ആലുവയിൽ കഴിഞ്ഞ തിങ്കളാഴ്ച വാഹനം പാഞ്ഞുകയറി മരിച്ച തൃക്കാക്കര തോപ്പിൽ മറ്റത്തിൽ മജേഷിന്റെ ഭാര്യ രേവതിയാണ് ഇന്നലെ വൈകുന്നേരത്തോടെ ആൺകുഞ്ഞിനു ജന്മം നൽകിയത്.

രേവതിയെ ഏലൂരുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രസവ ശസ്ത്രക്രിയയ്ക്കായുള്ള പത്രങ്ങളിൽ ഒപ്പിട്ട് തിരിച്ച് മടങ്ങും വഴിയാണ് ഭർത്താവ് മജേഷും എട്ടുവയസുകാരിയായ മകൾ അർച്ചനയും വാഹനാപകടത്തിൽ മരിച്ചത്. ആലുവ മുട്ടത്ത് വെച്ചായിരുന്നു അപകടം. ഇരുവരുടേയും മരണത്തെ തുടർന്ന് ശസ്ത്രക്രിയ നടത്താതെ നിറവയറുമായി ആശുപത്രിയിൽനിന്ന് രേവതി ആംബുലൻസിൽ വീട്ടിലെത്തി ഭർത്താവിനും മകൾക്കും അന്ത്യചുംബനം നൽകിയത് നാടിനാകെ തന്നെ നൊമ്പരക്കാഴ്ചയായി മാറിയിരുന്നു.

ഇതിനു പിന്നാലെയാണ് രേവതിയെ ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ചത്. രേവതി ഇന്നലെ ഉച്ചകഴിഞ്ഞ് 3.58ന് സിസേറിയനിലൂടെ കുഞ്ഞിനു ജന്മം നൽകി. മജേഷിന്റെ അമ്മയും ബന്ധുക്കളും രേവതിയുടെ ബന്ധുക്കളും ആശുപത്രിയിൽ കുഞ്ഞിനെ ഏറ്റുവാങ്ങി.

Exit mobile version