കൊവിഡ് പരിശോധന എല്ലാ ജില്ലകളിലും കൂടുതലായി നടത്തണം; കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി; രോഗലക്ഷണമില്ലാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കും

കൊച്ചി; കൊവിഡ്-19 പരിശോധന എല്ലാ ജില്ലകളിലും കൂടുതലായി നടത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. രോഗലക്ഷണമില്ലാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കണം എന്നാണ് നിര്‍ദേശം. കൊവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍മാരുമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ജില്ലാ പോലീസ് മേധാവികളുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് നിര്‍ദേശം.

രോഗലക്ഷണമില്ലാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ആവശ്യമായ കിറ്റ് സര്‍ക്കാര്‍ ലഭ്യമാക്കും. ഇപ്പോള്‍ ക്വറന്റൈനില്‍ കഴിയുന്ന മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയണം എന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് പരിശോധിച്ചാല്‍ സംസ്ഥാനത്ത് പ്രതിദിനം 500 പരിശോധനകളാണ് നടത്തുന്നത്. പ്രതിദിനം 4000 പരിശോധനകള്‍ നടത്താനുള്ള സൗകര്യമാണ് കേരളത്തിലുള്ളത്.

നിലവിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.രോഗലക്ഷണമില്ലാത്തവരിലും കൂടുതലായി പൊതുസമ്പര്‍ക്കം നടത്തുന്നവരെ പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version