അയൽവാസിയായ യുവാവിന്റെ പ്രണയാഭ്യർത്ഥന ശല്യമായതോടെ പോലീസിൽ പരാതി നൽകി; ജാമ്യത്തിലിറങ്ങി വീണ്ടും ഉപദ്രവം തുടർന്ന് പോക്‌സോ കേസിലെ പ്രതി കൂടിയായ യുവാവ്; ജീവനൊടുക്കാൻ ശ്രമിച്ച് യുവതി

പോക്‌സോ കേസിലെ പ്രതിയായ യുവാവ് ലഹരിക്കടിമ

ചങ്ങരംകുളം: അയൽവാസിയായ യുവാവിന്റെ നിരന്തരം ശല്യത്തിൽ പൊറുതിമുട്ടി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ചങ്ങരംകുളം കോക്കൂരിലാണ് സംഭവം. ജുനൈദ് ( 22) എന്ന യുവാവിന്റെ നിരന്തരമായ പ്രണയാഭ്യർത്ഥന പെൺകുട്ടിക്ക് ശല്യമാവുകയായിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിച്ചതിന്റെ പേരിൽ പല തവണ പെൺകുട്ടിയെ ഇയാൾ ശാരീരികമായി അക്രമിച്ചിട്ടുണ്ട്. യുവാവിനെതിരെ മുമ്പ് പെൺകുട്ടി ചങ്ങരംകുളം പോലീസിൽ പരാതിയും നൽകിയിരുന്നു. അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങി വീണ്ടും പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.

ഇതിനെ തുടർന്നാണ് പെൺകുട്ടി ഞായറാഴ്ച പുലർച്ച ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെയും യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി കത്തി കഴുത്തിൽ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൊബൈലിൽ വിവാഹത്തിന് സമ്മതമാണെന്ന് റെക്കോർഡ് ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ഫോൺ ഇയാൾ കൊണ്ടുപോവുകയും ചെയ്തു.

ലഹരിക്കടിമയായ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. യുവാവിനെതിരെ പെൺകുട്ടി മലപ്പുറം എസ്പിക്കും പരാതി നൽകിയിരുന്നു.

നേരത്തെ പെൺകുട്ടിയുമായി യുവാവിന് അടുപ്പമുണ്ടായിരുന്നു. പിന്നീട് പെൺകുട്ടി ഇതിൽ നിന്ന് പിന്മാറി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയും ചെയ്തു. തുടർന്ന് നിക്കാഹ് കഴിഞ്ഞെങ്കിലും വരനെ ഭീഷണിപ്പെടുത്തി യുവാവ് വിവാഹത്തിൽനിന്ന് പിന്തിരിപ്പിച്ചു. പെൺകുട്ടിയുടെ കല്യാണലോചനകളും ഇയാൾ മുടക്കുന്നതായാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതി.

തന്നെ വിവാഹം കഴിക്കുന്നില്ലെങ്കിൽ പെൺകുട്ടിയെ ജീവിക്കാൻ അനുവദിക്കില്ലെന്നാണ് ഇയാളുടെ ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പിതാവ് ഗൾഫിലാണ്. പെൺകുട്ടിക്ക് നിയമസഹായം നൽകുന്ന ബന്ധു നൗഷാദിനെയും യുവാവ് ആക്രമിച്ചു. ഇയാളെ വധിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.

Exit mobile version