തിരുവനന്തപുരം: സ്പ്രിംഗ്ലർ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങൾ നിരാകരിക്കുന്ന വിധിയാണ് ഹൈകോടതിയിൽ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരാർ റദ്ദാക്കുകയോ സ്‌റ്റേ ചെയ്യുകയോ വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
കോടതി ഇത് നിരാകരിച്ചു. ശേഖരിക്കുന്ന ഡേറ്റ സുരക്ഷിതമായിരിക്കുമെന്ന് കോടതിയിൽ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതിയുടെ ചോദ്യങ്ങൾ നിഗമനമായി കാണാനാവില്ല. കോടതി ഉത്തരവ് സർക്കാറിന്റെ നിലപാട് ശക്തപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗൺ കാലത്ത് പല മൗലികാവകാശങ്ങളും ലഭ്യമല്ല. അതുപോലെ അസാധാരണമായി സാഹചര്യത്തിൽ എടുത്ത നടപടിയാണ് സ്പ്രിംഗ്ലർ കരാറെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.