സംസ്ഥാനത്ത് എറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത് കണ്ണൂരില്‍; ലോക്ക് ഡൗണ്‍ കര്‍ശനമാക്കും

തിരുവനന്തപരം: സംസ്ഥാനത്ത് നിലവില്‍ എറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത് കണ്ണൂര്‍ ജില്ലയിലാണെന്ന് മുഖ്യമന്ത്രി.
ജില്ലയില്‍ ഇത് വരെ രോഗം സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. ഒരു വീട്ടില്‍ മാത്രം 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 53 പേര്‍ കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ജില്ലയില്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കും. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന ഏര്‍പ്പെടുത്തി. ജില്ലയില്‍ റോഡില്‍ ഇറങ്ങുന്ന വാഹനം ഒരു പോലീസ് പരിശോധനയ്ക്ക് എങ്കിലും വിധേയമാകും എന്ന് ഉറപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹോട്ട് സ്‌പോട്ട് ആയി പ്രഖ്യാപിച്ച തദ്ദേശ സ്വയം ഭരണസ്ഥാപന പരിധിയിലെ പ്രദേശങ്ങള്‍ സീല്‍ ചെയ്തു. പോലീസ് അനുവദിക്കുന്ന മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. മറ്റ് ജില്ലകള്‍ക്ക് അനുവദിച്ച ഇളവുകള്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ കണ്ണൂരിന് ഇല്ലെന്നും ജനങ്ങള്‍ എല്ലാവരും ലോക്ക് ഡൗണിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു

Exit mobile version