ശബരിമല; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 58 കേസുകള്‍

320 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷങ്ങളുടെയും മറ്റും ഭാഗമായി ഇതുവരെ 58 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ കേസുകളുമായ ബന്ധപ്പെട്ട് 320 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം ശബരിമല ക്ഷേത്രം അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തി വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തിയ തന്ത്രിക്കെതിരെയുള്ള നടപടി ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘കോടതി വിധിയുടെ അന്തസത്ത മനസിലാക്കാതെയാണ് രാഷ്ട്രീയ കക്ഷികള്‍ നിലപാട് മാറ്റിയത്. വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. വിധിക്കെതിരെ തന്ത്രി കുടുംബവും, പന്തളം കൊട്ടാരവും ആളെക്കൂട്ടി പ്രതിഷേധിച്ചപ്പോഴാണ് രാഷട്രീയ പാര്‍ട്ടികള്‍ നിലപാട് മാറ്റിയത്. വിധിയുടെ മറവില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി സാമൂഹിക വിരുദ്ധ ശക്തികള്‍ കലാപം നടത്താന്‍ ശ്രമം നടത്തി. അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയം പരിശോധിച്ചാല്‍ പ്രതികള്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെന്നു വ്യക്തമാകുമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version