അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഇനി ഓര്‍മ്മ; സംഗീത കുലപതിക്ക് വിടചൊല്ലി കേരളം

കൊച്ചി: സംഗീത കുലപതി അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്ക് വിടച്ചൊല്ലി കേരളം. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ പള്ളുരുത്തി ശ്മശാനത്തിലാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നത്. കൊവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. 84 വയസായിരുന്നു. 1936 ഓഗസ്റ്റ് 25 ന് ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായിട്ടാണ് അര്‍ജ്ജുനന്‍ മാസ്റ്ററുടെ ജനനം. നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നതിനിടയില്‍ ദേവരാജന്‍ മാസ്റ്ററുമായി പരിചയപ്പെട്ടതാണ് സിനിമയില്‍ അര്‍ജ്ജുനന്‍മാസ്റ്റര്‍ക്ക് അവസരം ഒരുക്കിയത്.

തുടര്‍ന്ന് 1968 ല്‍ പുറത്തിറങ്ങിയ ‘കറുത്ത പൗര്‍ണമി’യിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ഇരുന്നൂറിലേറെ സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്കാണ് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുള്ളത്. മാനത്തിന്‍ മുറ്റത്ത്, ഹൃദയമുരുകി നീ, പൗര്‍ണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിന്‍ മണിയറയിലെ, പാലരുവിക്കരയില്‍, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളില്‍, ആയിരം അജന്താശില്പങ്ങളില്‍, രവിവര്‍മ്മച്ചിത്രത്തിന്‍ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റേതാണ്.

Exit mobile version