ജീവൻ പൊലിയുന്നത് അംഗീകരിക്കാനാകില്ല; കേന്ദ്ര സർക്കാരും കർണാടകവും അവസരത്തിനൊത്ത് ഉയരണമെന്ന് ഹൈക്കോടതി; കേരളത്തിനൊപ്പം എന്ന് കേന്ദ്രസർക്കാർ

കൊച്ചി: കേരള-കർണാടക അതിർത്തി കർണാടക സർക്കാർ മണ്ണിട്ട് അടച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനേയും കർണാടകയേയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേന്ദ്രവും കർണാടകയും യുക്തിസഹമായ നടപടി സ്വീകരിക്കണമെന്നും അവസരത്തിനൊത്ത് ഉയരണമെന്നും ഹൈക്കോടതി പറഞ്ഞു.

മഹാമാരിയെ ചെറുക്കുന്നതിന്റെ പേരിൽ മനുഷ്യജീവൻ പൊലിയുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകരുടെ സംഘടന അടക്കം നൽകിയ ഹർജികൾ വീഡിയോ കോളിലൂടെ പരിഗണിക്കുകയായിരുന്നു കോടതി.

അതേസമയം, ഹൈക്കോടതിയിൽ കേരളത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ചരക്ക് നീക്കത്തിന് പരിഗണന നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും ചരക്കുനീക്കവും ചികിത്സയും അവശ്യ സർവീസായി പരിഗണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രം കോടതിയിൽ പറഞ്ഞത്. എന്നാൽ കർണാടക സർക്കാർ നിലപാട് അറിയിക്കാൻ ഒരു ദിവസത്തെ സാവകാശം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. കേസ് നാളെ പരിഗണിക്കും.

Exit mobile version