ലോക്ക് ഡൗൺ ലംഘിച്ച് പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ കൂട്ട പ്രതിഷേധം ആസൂത്രിതം; പിന്നിൽ സോഷ്യൽമീഡിയയെന്ന് പോലീസ്; നിരീക്ഷണം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ നിർദേശങ്ങളും കർഫ്യൂവും ലംഘിച്ച് നൂറുകണക്കിന് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ പായിപ്പാട് പ്രതിഷേധവുമായി എത്തിയത് ആസൂത്രിതമെന്ന് പോലീസ്. ഭക്ഷണം വേണമെന്നും നാട്ടിലേക്ക് മടങ്ങി പോകാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികൾ സംഘടിച്ചത് ആസൂത്രിതമെന്ന നിഗമനത്തിന് പിന്നാലെ പോലീസ് സോഷ്യൽ മീഡിയ നിരീക്ഷിക്കുകയാണ്. പ്രതിഷേധത്തിന്റെ ഉറവിടം കണ്ടെത്താനാണ് നീക്കം.

പായിപ്പാട് സംഘം ചേർന്ന തൊഴിലാളികളെ പോലീസ് ഒഴിപ്പിച്ചു. പോകാൻ കൂട്ടാക്കാത്തവർക്ക് നേരെ ലാത്തിയും പോലീസ് പ്രയോഗിച്ചു. സ്ഥലത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. നേരിയ തോതിൽ പ്രതിഷേധം ഉടലെടുത്ത പെരുമ്പാവൂരിൽ പോലീസ് സംഘം റൂട്ട് മാർച്ച് നടത്തി. പെരുമ്പാവൂരിൽ എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലായിരുന്നു പോലീസിന്റെ മാർച്ച്.

പ്രത്യേക സാഹചര്യത്തിൽ എറണാകുളത്ത് മന്ത്രി വിഎസ് സുനിൽകുമാർ സ്ഥിതി വിലിയിരുത്തി. പായിപ്പാട്ടെ സ്ഥിതി ഇപ്പോൾ നിയന്ത്രണ വിധേയമാണ്. അതിഥി തൊഴിലാളികൾ ധാരാളം തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂരിലും ആലുവയിലും കർശന നിരീക്ഷണം ഏർപ്പെടുത്തി. പ്രത്യേക ജാഗ്രത വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ക്യാമ്പുകളിൽ പോലീസുദ്യോഗസ്ഥർ സന്ദർശനം നടത്തും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭക്ഷണം നൽകാൻ പോലീസ് സഹായിക്കും. തൊഴിലാളികൾക്ക് അറിയാവുന്ന ഭാഷയിൽ ആശയ വിനിമയം നടത്താൻ ശ്രമിക്കാനും ഡിജിപി ആവശ്യപ്പെട്ടു.

പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതി വിലയിരുത്താൻ പത്തനംതിട്ട, കോട്ടയം കളക്ടർമാരും പോലീസ് മേധാവിമാരുമായും ജനപ്രതിനിധികളുമായും മന്ത്രി പി തിലോത്തമൻ ചർച്ച നടത്തി.

ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും പോലീസ് തൊഴിലാളികളോട് ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികൾക്ക് ബോധവത്കരണവും നൽകി. അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും ശമ്പളവും ഉറപ്പ് വരുത്തണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഒഴിയാൻ നിർദേശിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. പാലായനം അനുവദിക്കരുതെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.

Exit mobile version