കേരളത്തില്‍ വീണ്ടും കൊറോണ വൈറസ്; പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ജാഗ്രത

തിരുവനന്തപുരം: രാജ്യം കൊറോണ ഭീതിയില്‍ കഴിയുന്നതിനിടെ കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്കാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ചുപേരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരാണ്. രണ്ടുപേര്‍ അവരുടെ ബന്ധുക്കളുമാണ്. ഇന്ന് പുലര്‍ച്ചയോടെയാണ് അഞ്ചുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചതെന്നാണ് വിവരം. ഉടന്‍തന്നെ തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്ന ശേഷം മന്ത്രി വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു.

വൈറസ് ബാധിതര്‍ ഇപ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് 55 കാരനും ഭാര്യയും 22-കാരനായ മകനും ഇറ്റലിയില്‍ നിന്നെത്തിയത്. ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവരുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുകയും ഇറ്റലിയില്‍ നിന്ന് വന്നവരേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരുടെ ശരീര സ്രവങ്ങള്‍ പരിശോധനക്കയക്കുകയായിരുന്നു. ഇവരുമായി ഇടപഴകിയവര്‍ എല്ലാവരും നിലവില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

Exit mobile version